തൃശൂർ: കാർഷിക സർവകലാശാലയുടെ സാമ്പിൾ പരിശോധനയിൽ പച്ചക്കറിയിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിട്ട് പോലും ശക്തമായ നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന പച്ചക്കറികളിൽ വിഷാംശത്തിന്റെ തോത് വളരെ കൂടുതലാണ്.
പഴം, പച്ചക്കറികളിൽ 26.08 ശതമാനം വിഷാംശം കാർഷിക സർവകലാശാല കണ്ടെത്തിയിരുന്നു. പഴം, പച്ചക്കറികളുടെ 602 സാമ്പിളുകളിൽ 157 എണ്ണത്തിലും വിഷാംശമുണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് വാളയാർ വഴി വരുന്ന പഴം, പച്ചക്കറികൾ പരിശോധിക്കാൻ ചെക്ക്‌പോസ്റ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് സംവിധാനമില്ല. ചെക്ക്‌പോസ്റ്റ് കടന്നാൽപിന്നെ പരിശോധനയില്ല. പ്രതിമാസ സാമ്പിൾ ശേഖരണത്തിൽ പച്ചക്കറി ഉൾപ്പെട്ടാലായി.
സർവകലാശാല നടത്തുന്ന പതിവ് പരിശോധനാ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെങ്കിലും തുടർനടപടി കുറവാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഗുരുതരമായ സ്ഥിതിയുണ്ടാകുമ്പോൾ മാത്രമാണ് ഉണരുന്നത്. കാസർകോട് ദേവനന്ദയെന്ന പെൺകുട്ടി ഷവർമ കഴിച്ച് മരിച്ചതിനെ തുടർന്ന് പരിശോധന കർശനമാക്കിയിരുന്നു. ഏതാനും ദിവസം നീളുന്ന ജാഗ്രത പിന്നീട് കെട്ടടങ്ങും. ഷവർമ വിൽക്കുന്ന കടകളിൽ സ്ഥിരം പരിശോധന വേണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിഷാംശമുണ്ടെന്ന് ഉറപ്പുള്ള പച്ചക്കറിയുടെ കാര്യത്തിലും ഈ സംവിധാനം ആവശ്യമാണ്.
കേടുവരുമെന്ന് വാദം
ലാബിൽ എത്തുമ്പോഴേക്കും കേടുവരുന്നതിനാൽ പച്ചക്കറി സാമ്പിൾ, പരിശോധനയ്ക്ക് എടുക്കുന്നത് വിരളമാണെന്നാണ് വിവരം. പച്ചക്കറിവണ്ടിയിൽ ഡ്രൈവറും ക്‌ളീനറും മാത്രമേ ഉണ്ടാകൂ. അതിനാൽ പച്ചക്കറിയുടെ ഉറവിടം കണ്ടെത്താനും കേസെടുക്കാനും പ്രയാസമാണെന്നും അധികൃതർ വാദിക്കുന്നു. ഉത്തരവാദികളെ പിടിക്കാനായി തമിഴ്‌നാട്ടിൽ തെരച്ചിൽ നടത്താൻ പ്രയാസമാണ്. എന്നാൽ രേഖകൾ കൃത്യമായി പരിശോധിച്ചാൽ ഉറവിടം കണ്ടെത്താം. കൃത്യമായ രേഖകളല്ല ചെക്ക്‌പോസ്റ്റിൽ ഹാജരാക്കുന്നതെങ്കിൽ അക്കാര്യം പരിശോധിക്കണം. പൊതുജനാരോഗ്യത്തെ ബാധിക്കുന്നതിനാൽ ഇതു സംബന്ധിച്ച് സർക്കാരിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെങ്കിലും ഉദ്യോഗസ്ഥർ അതിന് മെനക്കെടാറില്ല.
പരിശോധന ചടങ്ങ്
മാസാവസാനമുള്ള പതിവ് പരിശോധനകളിൽ മുഴുകുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ചെയ്യാറ്. സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയക്കലാണ് പ്രധാന ജോലി. ചിലപ്പോൾ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ ശേഖരിക്കും. എവിടെ നിന്നും സാമ്പിൾ ശേഖരിക്കാമെങ്കിലും ജീവനക്കാരുടെ കുറവ് മൂലം പലരും അതിന് മെനക്കെടാറില്ല.
പരിശോധന ആളും തരവും നോക്കി
തൃശൂർ : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ടെങ്കിലും ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥം പിടിച്ചെടുത്താലും പലപ്പോഴും പേര് വെളിപ്പെടുത്താത്തതിന് പിന്നിൽ ഒത്തുകളിയെന്ന് ആക്ഷേപം.
ഇതുമൂലം ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാതെ നടത്തുന്ന ഹോട്ടലുകളിൽ ആളുകൾ കയറുന്ന സ്ഥിതി വിശേഷമുണ്ട്. ഒരു തവണ പരിശോധന നടത്തിയ ശേഷം പോരായ്മകൾ പരിഹരിക്കാൻ പറഞ്ഞ് നോട്ടീസ് നൽകിയാലും തുടർ പരിശോധനകൾ നടക്കാറില്ല. പാൽ, വെള്ളം, ഭക്ഷ്യ എണ്ണകൾ എന്നിവ പരിശോധിക്കാൻ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറികൾ ഉണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. ഒരു മാസം 250 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തുന്നതെന്നും പറയുന്നു. വർഷക്കാലമായതോടെ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ പലതും വൃത്തിഹീനമാണ്. അതേസമയം ഇഷ്ടക്കാരല്ലാത്തവരോട് വൈരാഗ്യ ബുദ്ധിയോടെയാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |