തൃശൂർ: മെഡിക്കൽ കോളേജിൽ പുതിയ ആശുപത്രി വികസന സമിതി രൂപീകരിച്ചിട്ടും നാളിതുവരെ പൊതുയോഗം വിളിച്ച് ചേർക്കാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് വികസന സമിതി അംഗങ്ങൾ കളക്ടർക്ക് പരാതി നൽകി. ആറുമാസം കൂടുമ്പോൾ വിളിക്കേണ്ട പൊതുയോഗം പേരിന് മാത്രം ഒരുതവണ ഓൺലൈനായി വിളിക്കുകയും ചർച്ചകൾ നടത്താതെ പിരിച്ച് വിടുകയും ചെയ്തു.
ജനറൽ ബോഡി ഉടൻ വിളിക്കാമെന്ന കളക്ടറുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. മെഡിക്കൽ കോളേജിലെ സ്ഥിതിഗതികൾ അനുദിനം ദുരിതമയമാകുന്ന സ്ഥിതിയിൽ അടിയന്തര യോഗം വിളിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്യണം. അല്ലെങ്കിൽ അനിശ്ചിതകാല പ്രക്ഷോഭവുമായി മുന്നോട്ടുവരുമെന്നും ആശുപത്രി വികസന സമിതി അംഗങ്ങളായ രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാർ, ജിമ്മി ചൂണ്ടൽ, ജിജോ കുര്യൻ, സി.വി. കുര്യാക്കോസ്, ഷാഹുൽ ഹമീദ്, ആനി ജോസ്, പി.വി. ബിജു, ശശി പുളിക്കൻ എന്നിവർ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ജില്ലയിലെ എം.പിമാരെയും എം.എൽ.എമാരെയും വിളിച്ചുള്ള യോഗത്തിന് പോലും സർക്കാർ തയ്യാറാകുന്നില്ല. കൊവിഡ് കാലത്ത് പോലും സർക്കാർ ഒരു പൈസ ചെലവഴിച്ചിട്ടില്ല. എം.പിമാരെന്ന നിലയിൽ താനും പ്രതാപനും നൽകിയതും മുൻ എം.എൽ.എ അനിൽ അക്കര നൽകിയതും കേന്ദ്രസർക്കാർ അനുവദിച്ചതുമായ ഫണ്ടാണ് നൽകിയത്. സംസ്ഥാന സർക്കാർ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിന് യാതൊരു പരിഗണനയും നൽകുന്നില്ല.
- രമ്യ ഹരിദാസ് എം.പി
മെഡിക്കൽ കോളേജിൽ ഡോക്ടർമാർ തമ്മിൽ ശീതസമരമാണ് നടക്കുന്നത്. പ്രധാനമായും പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് പേർ ചികിത്സ തേടിയെത്തുന്ന മറ്റൊരു മെഡിക്കൽ കോളേജ് ഇല്ലെന്ന് പറയാം. സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ രോഗികളുടെ ദുരിതം ഏറി വരും.- സി.വി. കുര്യാക്കോസ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്
മെഡിക്കൽ കോളേജിൽ രോഗികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യം പോലുമില്ല. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ കോടിക്കണക്കിന് രൂപയാണ് അനുവദിച്ചത്. എന്നാൽ അതിന്റെ ഗുണം രോഗികൾ ലഭിക്കുന്നതിന് ആവശ്യമായ മറ്റ് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല. ഡോക്ടർമാരുടെ കുറവ് മൂലം ചികിത്സ തേടിയെത്തുന്നവർ വീണ്ടും വീണ്ടും വരേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.
-കെ.എ. അനിൽ കുമാർ, ബി.ജെ.പി വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ്
മദ്ധ്യകേരളത്തിൽ ഏറ്റവുമധികം രോഗികൾക്ക് ഉപകരിക്കുന്ന ആതുരാലയം... തൃശൂർ ഗവ. മെഡിക്കൽ കോളേജ്. കേരള മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എന്ന പ്രത്യേകത കൂടിയുണ്ട് ഈ കാമ്പസിന്. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ നൂറുകണക്കിന് രോഗികൾക്കാണ് മുളങ്കുന്നത്തുകാവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ആശ്രയമാകുന്നത്. ഉത്തമ ചികിത്സ കുറഞ്ഞ ചെലവിൽ സാധാരണക്കാരന് ലഭ്യമാക്കാൻ കഴിയട്ടെയെന്ന പ്രത്യാശയോടെ സ്ഥാപനത്തിന്റെ പോരായ്മകളും ഇല്ലായ്മകളും ചൂണ്ടിക്കാണിച്ച പരമ്പര സമാപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |