തൃശൂർ: ജില്ലയിൽ കുട്ടികളിൽ കുഷ്ഠരോഗം കുറയുന്നതായി ആരോഗ്യ വകുപ്പ്. 2021 - 22 വർഷത്തിൽ പുതുതായി കണ്ടുപിടിച്ച 32 രോഗികളിൽ രണ്ടുപേർ മാത്രമാണ് കുട്ടികൾ. കൊവിഡ് കാലത്ത് ശാസ്ത്രീയമായി കുട്ടികളെ നിരീക്ഷിക്കാൻ കഴിയാതെ പോയതിനാൽ ഇനിയും രോഗികൾ കൂടാൻ സാദ്ധ്യതയുണ്ടെന്ന് ഡി.എം.ഒ ഇൻ ചാർജ് ഡോ. പ്രേമകുമാർ പറഞ്ഞു.
2016 - 17 മുതൽ 2021 - 22 വരെ കാലയളവിൽ 329 പേർക്കാണ് ജില്ലയിൽ കുഷ്ഠം ബാധിച്ചത്. ഇതിൽ കുട്ടികൾ 27 പേർ മാത്രമാണ്. കഴിഞ്ഞ വർഷം കണ്ടെത്തിയ രോഗികളിൽ അഞ്ചുപേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കി 27 പേരും ജില്ലക്കാരാണ്.
കഴിഞ്ഞ ആറു വർഷത്തിനിടെ കൂടുതൽ റിപ്പോർട്ട് ചെയ്തത് കൊവിഡിന് മുമ്പുള്ള 2018 - 19 കാലഘട്ടത്തിലാണ്. ആ കാലയളവിൽ 83 പേർക്കാണ് കുഷ്ഠം കണ്ടെത്തിയത്. ഇതിൽ 10പേർ കുട്ടികളായിരുന്നുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ശ്രദ്ധിക്കാൻ
ചർമ്മത്തിലുണ്ടാകുന്ന ചെറിയ നിറം മാറ്റമോ അല്ലെങ്കിൽ തടിപ്പോ സ്പർശമില്ലായ്മയോ അനുഭവപ്പെട്ടൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. പ്രാരംഭഘട്ടത്തിൽ ചികിത്സ നടത്തിയാൽ രോഗം പൂർണമായി ഭേദമാക്കാനാകും. ഇതിന് ആരോഗ്യ വകുപ്പിന്റെ കീഴിൽ പൂർണ സൗജന്യ ചികിത്സയും ലഭിക്കും. സമയബന്ധിതമായി ചികിത്സ തേടാതെ പോയാൽ അംഗവൈകല്യം അടക്കം പ്രശ്‌നങ്ങളുണ്ടാവാനുളള സാദ്ധ്യതയുണ്ട്.
ബാലമിത്ര കാമ്പയിൻ ജില്ലാതല ഉദ്ഘാടനം
തൃശൂർ: കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാനത്തെ എല്ലാ കുട്ടികളെയും രോഗപരിശോധനയ്ക്കു വിധേയമാക്കുകയും രോഗം തുടക്കത്തിലേ കണ്ടെത്തി ഭേദമാക്കുകയും ചെയ്യുന്ന ബാലമിത്ര കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നാളെ പത്തിന് തോന്നൂർക്കര യു.പി സ്കൂളിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വനിതാ ശിശു വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, ഇ ആൻഡ് പി.ആർ വകുപ്പ്, ഐ.ടി അറ്റ് സ്കൂൾ എന്നിവ സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ ഡി.എം.ഒ: ഡോ. കെ.ടി. പ്രേമകുമാർ, ഡി.ഡി.ഇ: ടി.വി. മദനമോഹനൻ, സി.പി. ഡേവീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |