തൃശൂർ: സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ നിർവഹിച്ചു. കാറളം ചെമ്മണ്ട കായൽ കൊടുന്തറ കാപ്പ് പറൂംപാടശേഖരത്തിലാണ് പരിപാടി നടന്നത്. വിവിധ ഇനത്തിലുള്ള 5000 മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.
300 ഹെക്ടർ ചെമ്മണ്ട പാടശേഖരത്തിലാണ് കൃഷിക്ക് തുടക്കമായത്. 2018ലെ പ്രളയത്തിൽ വെള്ളം കയറുകയും മത്സ്യക്കൃഷി നശിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ കൊവിഡ് മഹാമാരിയും തടസമായി. ഈ പ്രതിസന്ധികളെ അതിജീവിച്ചാണ് കൃഷിയിറക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അദ്ധ്യക്ഷയായി. ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ എം.എം. ജിബിന വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. ശശികുമാർ, ജനപ്രതിനിധികളായ സുനിത മനോജ്, ലൈജു ആന്റണി, അജയൻ, രമേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഒരു നെല്ലും ഒരു മീനും
ഗ്രാസ് കാർപ്, രോഹു, കട്‌ള തുടങ്ങിയ മത്സ്യങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ചത്. ഉമ, മനുരത്‌ന, ശ്രേയസ് ഇനങ്ങളിലുള്ള വിത്തുകളാണ് നെല്ലിനങ്ങളിൽ കൃഷി ചെയ്യുന്നത്. ഒരു നെല്ലും ഒരു മീനും പദ്ധതി വഴി ജില്ലയിലാകെ 2256 ഹെക്ടറിൽ കൃഷി ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |