തൃശൂർ: പ്രതിഷേധക്കാരെ ഭയന്ന് ഒരു രാത്രി മുഴുവൻ റോഡ് കൊട്ടിയടച്ച് മുഖ്യമന്ത്രിക്ക് സുരക്ഷ. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തൃശൂർ രാമനിലയത്തിൽ തങ്ങാൻ മുഖ്യമന്ത്രി എത്തുന്നതിന് മുൻപേ ആറരയോടെ തന്നെ സാഹിത്യ അക്കാഡമിക്ക് സമീപം ബാരിക്കേഡുകൾ പാലസ് റോഡിലൂടെയുള്ള പ്രവേശനം പൊലീസ് തടഞ്ഞിരുന്നു.
അതേസമയം രാമനിലയത്തിന് മുന്നിലൂടെ മ്യൂസിയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ രാത്രി മുഖ്യമന്ത്രി രാമനിലയത്തിലേക്ക് കടന്നവശം തുറന്നു കൊടുത്തിരുന്നു. പിന്നീട് ഇന്നലെ രാവിലെ മുഖ്യമന്ത്രി പോകുന്നതിന് മുമ്പ് മാത്രമാണ് ഗതാഗതം നിയന്ത്രിച്ചത്.
മുഖ്യമന്ത്രി രാമനിലയത്തിലേക്ക് പ്രവേശിച്ച ശേഷം പാലസ് റോഡ് തുറന്നുകൊടുക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. അത്യാവശ്യ വാഹനങ്ങൾ മാത്രമാണ് കടത്തിവിട്ടത്. കാൽനടയാത്രക്കാരെ ആരെയും കടത്തി വിട്ടില്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രാമനിലയത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇത് കഴിഞ്ഞാൽ നിയന്ത്രണം പിൻവലിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല.
ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരും മറ്റും പൊലീസിന്റെ നിയന്ത്രണത്തിൽ വലഞ്ഞു. രാവിലെ എട്ടരയോടെ മുഖ്യമന്ത്രി രാമനിലയത്തിൽ നിന്ന് മലപ്പുറത്തേക്ക് പോയതിനുശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിച്ചുള്ളൂ. മുഖ്യമന്ത്രി സഞ്ചരിക്കുന്നിടത്തെല്ലാം വഴിനീളെ പൊലീസിനെ വിന്യസിപ്പിച്ചിരുന്നു. ഇത് മറികടന്നാണ് കുന്നംകുളത്ത് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
രാത്രി മുഴുവൻ കാവൽ
വെള്ളിയാഴ്ച രാത്രി മുഴുവൻ മുഖ്യമന്ത്രി തങ്ങിയിരുന്ന രാമനിലയത്തിന് ചുറ്റും പൊലീസ് കാവൽ ഉണ്ടായിരുന്നു. രാമനിലയത്തിന് ഉള്ളിലും മുന്നിലും യാത്രി നിവാസ്, റീജ്യണൽ തിയറ്റർ, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി , ജവഹർ ബാലഭവൻ, കെ.എസ്.എഫ്.ഇ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പൊലീസ് ബന്തവസായിരുന്നു. ജലപീരങ്കി, ആംബുലൻസ്, ഫയർ സർവീസ് എന്നിവയും സജ്ജമാക്കിയിരുന്നു.
കുന്നംകുളത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി; നാല് ബി.ജെ.പിക്കാരെ കസ്റ്റഡിയിലെടുത്തു
കുന്നംകുളം: തൃശൂരിൽ നിന്നും കുന്നംകുളം വഴി മലപ്പുറം തവനൂരിലെ ജയിൽ ഉദ്ഘാടനത്തിന് പോകുകയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശിയ സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി പി.ജെ. ജെബിൻ, ബി.ജെ.പി നഗരസഭാ കൗൺസിലർ ബിനു പ്രസാദ്, ബൈജു പട്ടിത്തടം, മണ്ഡലം കമ്മിറ്റി അംഗം പ്രദീപ് കീഴൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തൃശൂർ റോഡ് ബഥനി സ്കുളിന് സമീപം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അപ്രതീക്ഷിതമായാണ് ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി വീശി പാഞ്ഞടുത്തത്. ശേഷം വാഹനവ്യൂഹം നഗരത്തിലൂടെ കടന്നുപോയ ശേഷം പൊലീസ് ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കരുതൽ തടങ്കൽ വ്യാപകം
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്ന ഭീതിയിൽ പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും മൂന്ന് ബി.ജെ.പി പ്രവർത്തകരെയുമാണ് പൊലീസ് മുൻകൂട്ടി പൊക്കിയത്.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, പ്രവർത്തകരായ വിഗീഷ് അപ്പു, ശ്രീജിത്ത് കമ്പിപ്പാലം എന്നിവരെ കുന്നംകുളം ടൗണിൽ നിന്നും കോൺഗ്രസ് പ്രവർത്തകരായ വർഗീസ് ചൊവ്വന്നൂർ, ഷറഫു പന്നിത്തടം, റഫീഖ് ഐനിക്കുന്നത്ത്, ജസീർ ചിറമനങ്ങാട്, തമ്പി കെ. ജോബ് എന്നിവരെ കുന്നംകുളത്ത് നിന്നും പൊലീസ് കരുതൽ കസ്റ്റഡിയിലാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എ.എം. നിധീഷ്, വിഘ്നേശ്വരപ്രസാദ്, എം.എം. മഹേഷ്, ജെറിൻ പി. രാജു, ടി.എം. അഫ്സൽ, അസ്ലം അലി, പി.എ. ജാഫർ, രഞ്ജിൽ കെ. ജനാർദനാൻ എന്നിവരെ വീടുകളിൽ നിന്നും എം.എസ്. സുബീഷ്, എം.എസ്. മജീദ് റഹ്മാൻ എന്നിവരെ പെരുമ്പിലാവിൽ നിന്നുമാണ് കരുതൽ തടങ്കലിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |