തൃശൂർ: അദ്ധ്യയനവർഷം തുടങ്ങിയതിനുശേഷമുള്ള വാഹനപ്പെരുക്കവും ടണലിനുള്ളിലെ ഗതാഗതനിയന്ത്രണവും റോഡിലെ അശാസ്ത്രീയ ഹമ്പുകളും കുഴികളുമെല്ലാം കാരണം കുതിരാൻ വഴിയുളള യാത്ര വീണ്ടും കുരുക്കിലാകുന്നു. പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള പാതയിലെ ടണലിൽ ടിപ്പറിന്റെ മുകൾ ഭാഗം ഇടിച്ച് ആറ് മാസങ്ങൾക്ക് മുൻപ് തകർന്ന കാമറകളും ലൈറ്റുകളും ഇതേ വരെ പുനഃസ്ഥാപിച്ചിട്ടില്ല.
വഴുക്കുംപാറ മേൽപാതയിലാണ് ഹമ്പുളളത്. വഴുക്കുംപാറ മുതൽ കുതിരാൻ കയറ്റം വരെ നിർമിക്കുന്ന 9 മീറ്റർ ഉയരത്തിലുള്ള റോഡിലെ ഹമ്പ് കയറി വാഹനങ്ങൾ നേരെ കുത്തനെയുള്ള ഇറക്കത്തിലേക്കാണ് വരുന്നത്. അതിനാൽ വാഹനങ്ങൾ വേഗം കുറയ്ക്കും. പിന്നിലുള്ള വാഹനങ്ങളും കുരുങ്ങും.
ടണലിനുളളിൽ നിർമ്മാണം നടക്കുന്നതിനാൽ ഒരു വഴിയിലൂടെ മാത്രമാണ് രണ്ട് ടണലിലും വാഹനങ്ങൾ കടത്തിവിടുന്നത്. ഇതുമൂലം തൃശൂർ ഭാഗത്തേക്കുള്ള ടണൽകവാടത്തിന് മുന്നിലെ ഗതാഗതക്കുരുക്ക് കൂടുതലാണ്. ഇരുപത് മിനിറ്റിലേറെ സമയമെടുത്താണ് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാത്രിസമയങ്ങളിൽ കുതിരാൻ കടന്നുപോകുന്നതെന്ന് യാത്രക്കാർ പറയുന്നു.
പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേക്കുള്ള റോഡിലും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീളുന്നുണ്ട്. സമയവും പണവും നഷ്ടമായ സ്വകാര്യ ബസുകൾ പലതും നിറുത്തലാക്കി. ഓടുന്ന ബസുകൾ സർവീസ് പാതിവഴിയിൽ അവസാനിപ്പിച്ചു. തിരക്കേറുമ്പോൾ, വടക്കാഞ്ചേരി വഴിയാണ് പല സ്വകാര്യവാഹനങ്ങളും തൃശൂരിലെത്തുന്നത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഗതാഗതം സുഗമമാക്കാനും യാതൊരു നടപടികളും നിർമ്മാണക്കമ്പനി എടുക്കുന്നില്ലെന്നും ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. ഭാരമേറിയ ചരക്കുവാഹനങ്ങളാണ് മറ്റൊരു പ്രശ്‌നം. മൂന്ന് മിനിറ്റിലേറെ സമയമെടുത്താണ് ഈ വാഹനങ്ങൾ കുതിരാൻ ടണൽ കടക്കുന്നത്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ റോഡ് പൊളിഞ്ഞിട്ടുമുണ്ട്.
മാർച്ച് 31നകം തുരങ്കഭാഗത്തെ പണികൾ പൂർണമായും പൂർത്തീകരിക്കുമെന്ന് കമ്പനി ഹൈക്കോടതിയിൽ ഉറപ്പു നൽകിയതാണെങ്കിലും ഇനിയും ബാക്കി. മഴ കാരണം പണികൾ മുടങ്ങിയിട്ടുമുണ്ട്. പൂർണമായും പണി പൂർത്തീകരിക്കാൻ മൂന്നു മാസത്തിലേറെ സമയമെടുക്കും. മഴ കനത്താൽ പണികൾ വീണ്ടും നീളുമെന്നാണ് ആശങ്ക. നിർമ്മാണക്കമ്പനിയുടെ ടിപ്പറിന്റെ ബക്കറ്റ് തട്ടി കുതിരാൻ ടണലിൽ ലൈറ്റുകളും കേബിളുകളും തകർന്ന് മൂന്നര ലക്ഷം രൂപയുടെ നഷ്ടമായിരുന്നു സംഭവിച്ചത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുളള ടണലിലും സമാനമായ അപകടമുണ്ടായി. 12 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാൽ ലൈറ്റുകളും കാമറകളും സ്ഥാപിച്ചില്ല. ലഭ്യമാകാൻ വൈകുന്നുവെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണം തിരിച്ചറിഞ്ഞ് അതൊഴിവാക്കി യാത്ര സുഗമമാക്കണം.
ലോറിയിടിച്ച് തകർന്ന എൽ.ഇ.ഡി ലൈറ്റുകളും കേബിളുകളും കാമറകളും ഉടൻ സ്ഥാപിക്കണം.
ടണലിനുള്ളിലെ രാത്രികാലങ്ങളിലുള്ള വെളിച്ചക്കുറവും സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കണം.
മഴ വെള്ളം പൂർണ്ണമായും ഒഴുകിപ്പോകാനും ചെളി ഒഴിവാക്കാനുമുളള ക്രമീകരണമുണ്ടാകണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |