തൃശൂർ: ആദ്യഘട്ടത്തിൽ പാളിപ്പോയ പച്ചത്തേങ്ങ സംഭരണം തിരിച്ച് പിടിക്കുന്നതിന് ആരംഭിച്ച രണ്ടാം ഘട്ട തീരുമാനവും പാളുന്നു. സംസ്ഥാനത്ത് 45 കേന്ദ്രങ്ങളിൽ കൂടി കഴിഞ്ഞദിവസം മുതൽ പച്ചത്തേങ്ങ സംഭരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും 20 കേന്ദ്രങ്ങൾ മാത്രമാണ് തുറന്നത്. കോഴിക്കോട് - 9, പാലക്കാട് - 1, മലപ്പുറം - 10 എന്നിങ്ങനെയാണ് ഇന്നലെ തുറന്ന കേന്ദ്രങ്ങൾ. ജില്ലയിൽ ഒരു കേന്ദ്രം പോലും തുറന്നില്ല.
കേരകർഷകർക്കു ന്യായവില ഉറപ്പാക്കുന്നതിനായി നാലുമാസം മുൻപാണ് പച്ചത്തേങ്ങ, കൊപ്ര എന്നിവയുടെ സംഭരണം പ്രഖ്യാപിച്ചത്. 44 സംഘങ്ങൾ രജിസ്റ്റർ ചെയ്‌തെങ്കിലും നാഫെഡ് നിർദേശങ്ങളിലെ സാങ്കേതികത്വം മൂലം ഭൂരിഭാഗവും പട്ടികയിൽ നിന്ന് പുറത്തായി.
ജില്ലകളിലായി ഓരോ കേന്ദ്രങ്ങളിൽ മാത്രം ആരംഭിച്ച സംഭരണം കർഷകർക്കു പ്രയോജനപ്രദമായില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സംസ്ഥാനത്ത് ഇന്നലെ മുതൽ 45 പുതിയ കേന്ദ്രങ്ങളിൽ കൂടി സംഭരണം തുടങ്ങുമെന്ന് അറിയിപ്പു വന്നത്.
ജില്ലയിൽ
വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) സ്വാശ്രയ കർഷക സമിതികളെയും കേരഫെഡിനു കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളെയുമാണ് പുതിയ സംഭരണ ഏജൻസികളായി നിശ്ചയിച്ചിരുന്നത്. ജില്ലയിൽ നിന്ന് 7 സംഘങ്ങളുടെ പേരുകൾ പട്ടികയിൽ ഉണ്ടായിരുന്നു. ഇവർ ആരും സംഭരണം തുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല. വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതികളും സംഭരണം തുടങ്ങിയില്ല.
സംഭരണം പാളി, വിലയിടിഞ്ഞു
കിലോഗ്രാമിന് 32 രൂപ നിരക്കിൽ പച്ചത്തേങ്ങയും ക്വിന്റലിന് 10590 രൂപ നിരക്കിൽ കൊപ്രയും താങ്ങുവില നൽകി സംഭരിക്കാനുള്ള പദ്ധതിയാണ് ഇനിയും ലക്ഷ്യം കാണാത്തത്. തറവില പ്രഖ്യാപനം വന്നപ്പോൾ വിപണിയിൽ നേരിയ ഉണർവ് വന്നെങ്കിലും സംഭരണം പാളിയതോടെ വില ഓരോ ദിവസവും കുത്തനെ ഇടിഞ്ഞു. സംഭരണം പ്രഖ്യാപിക്കുന്ന സമയത്ത് പച്ചതേങ്ങയ്ക്ക് 29 - 30 രൂപ ലഭിച്ചിരുന്നു. കിലോഗ്രാമിന് 50 രൂപയെങ്കിലും വില കിട്ടിയില്ലെങ്കിൽ കൃഷി ലാഭകരമാകില്ലെന്ന പരാതിക്കിടെയാണ് പ്രതിസന്ധി. വലിയ നഷ്ടമാണ് ജില്ലയിലെ നാളികേര കർഷകർ നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |