ഗുരുവായൂർ: ഗുരുവായൂരപ്പന് കാണിക്കയായി തൂവലിൽ വരച്ച ദശാവതാരം. കോഴിക്കോട് മായനാട് സ്വദേശി ലാഗ്മി മേനോനാണ് ഈ കമനീയ ചിത്രീകരണം ഭഗവാന് സമർപ്പിച്ചത്. ഗുരുവായൂരപ്പ ഭക്തയായ ലാഗ്മി മേനോൻ എം.ബി.എ ബിരുദധാരിയാണ്.
കൊവിഡ് അടച്ചിടൽ കാലത്താണ് കുഞ്ഞൻ കാൻവാസിൽ വരയ്ക്കുന്നത് ശീലമാക്കിയത്.
മഞ്ഞാടിക്കുരുവിൽ ഉണ്ണിക്കണ്ണനെ വരച്ചായിരുന്നു തുടക്കം. പിന്നെ പൂവിലും ഇലയിലും കായിലും എന്നു വേണ്ട കാണുന്ന കുഞ്ഞുപ്രതലമെല്ലാം ഗുരുവായൂരപ്പനായുള്ള കാൻവാസായി. ദശാവതാരം വരച്ചിട്ട് നാളേറെയായി. ഫാബ്രിക് പെയിന്റായിരുന്നു ഉപയോഗിച്ചത്. അരയന്ന തൂവലിലായിരുന്നു സൃഷ്ടി. ഓൺലൈൻ വഴി തൂവൽ വരുത്തിയായിരുന്നു ചിത്രീകരണം.
കണ്ടവരെല്ലാം മോഹവില പറഞ്ഞെങ്കിലും ഗുരുവായൂരപ്പന് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രം സോപാനപടിയിൽ സമർപ്പിച്ച ചിത്രം ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ജീവനക്കാർ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |