തൃശൂർ: ഭാരതപ്പുഴയിൽ വ്യാപക മണലെടുപ്പ് നടക്കുന്നതായി ആരോപണം. കേരള നദീസംരക്ഷണ സമിതി ഭാരവാഹികളാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ഭാരതപ്പുഴയുടെ മദ്ധ്യഭാഗത്ത് വരെ മണ്ണ് മാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് നാല് മീറ്റർ താഴ്ചയിൽ ഖനനം ചെയ്താണ് മണൽക്കൊള്ള നടത്തുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.
കോടതി ഉത്തരവും നദീസംരക്ഷണ നിയമങ്ങളും കാറ്റിൽ പറത്തിയാണ് പുഴയിലേക്ക് ലോറികളും യന്ത്രങ്ങളും ഇറക്കി മണൽ കടത്തുന്നതെന്ന് നദീസംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മൺസൂൺ സമയത്ത് പോലും നദിയുടെ അടിത്തട്ടിൽ നിന്ന് വരെ മണലൂറ്റുന്നു. ഭാരതപ്പുഴയെ വരിഞ്ഞുകെട്ടും വിധത്തിൽ തടയണകൾ തോന്നിയ പോലെ നിർമ്മിച്ചാണ് ഹരിത ട്രൈബ്യൂണൽ വിധിയും നിയമങ്ങളും മറികടന്ന് മണലെടുപ്പ് നടക്കുന്നത്. തുടർന്ന് ചെളിയും എക്കലും നിറഞ്ഞുവെന്ന് പറഞ്ഞ് മണൽകൊള്ള നടത്തും.
നദിയിലേക്ക് വാഹനങ്ങളും യന്ത്രങ്ങളും ഇറക്കിയുള്ള മണൽ കൊള്ള അവസാനിപ്പിക്കണമെന്നും നദിയിലേക്ക് വാഹനങ്ങൾ ഇറക്കാൻ അനുവാദം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ പേരിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കണം. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ വേണമെന്നും നദീസംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്ന് വാർത്താസമ്മേളനത്തിൽ കെ.കെ.ദേവദാസ്, സുബീഷ് ഇല്ലത്ത്, ടി.വി.രാജൻ എന്നിവർ പങ്കെടുത്തു.
വിപുലമായ പരിപാടികളുമായി നാഷണൽ ആയുഷ് മിഷൻ
തൃശൂർ : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ജില്ല ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടക്കും.ജില്ലാ തല പരിപാടികളുടെ ഉദ്ഘാടനവും വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനവും 22 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് നിർവഹിക്കും. തൃശൂർ ജവഹർ ബാലഭവനിൽ രാവിലെ 8 ന് നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ അദ്ധ്യക്ഷത വഹിക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവ കേന്ദ്രീകരിച്ചും നാഷണൽ ആയുഷ് മിഷൻ പദ്ധതികളായ ആയുഷ് ഗ്രാമം, ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ എന്നിവിടങ്ങളിലായി 21 ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |