തൃശൂർ: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലയിലെ നിലവിലുള്ള സെന്ററുകൾ ഉപയോഗപ്പെടുത്തി വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്തും.
ഇതുകൂടാതെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള അഞ്ച് സെന്ററുകൾ രണ്ട് മാസത്തിനുള്ളിൽ പൂർണ സജ്ജമാക്കാനും തീരുമാനമായി. 15000 തെരുവുനായ്ക്കളെയാണ് ജില്ലയിൽ അടിയന്തരമായി വന്ധ്യംകരണം നടത്തേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.
കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത, ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ. എം.എൻ. സുധാകരൻ, തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സൂരജ, വകുപ്പ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചേർപ്പ്: സെന്ററിലൂടെ ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ തെരുവ് നായയുടെ ആക്രമണം. ചേർപ്പ് പെരുമ്പിള്ളിശേരി ചിറയ്ക്കൽ വീട്ടിൽ ജയചന്ദ്രന്റെ മകൻ അദ്വൈതിന്(15) ആണ് നായയുടെ കടിയേറ്റത്. കാലിൽ കടിയേറ്റ അദ്വൈത്, ചേർപ്പ് സർക്കാർ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
ചേർപ്പ് സി.എൻ.എൻ. ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് സ്കൂളിൽ പോകുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. ചേർപ്പ് ചന്തയ്ക്കുള്ളിൽ നിന്ന് ഓടിവന്ന നായ കുട്ടിയുടെ കാലിൽ മുട്ടിന് താഴെ കടിച്ചുകീറിയത്.
തുടർന്ന് തളിക്കുളത്ത് നിന്നെത്തിയ അനിമൽ സ്ക്വാഡ് ചന്തയ്ക്കകത്ത് നിന്ന് അദ്വൈതിനെ കടിച്ച നായയെയും മറ്റ് മൂന്ന് നായ്ക്കളെയും പിടികൂടി. ഇവയെ ചേർപ്പ് മൃഗാശുപത്രിയിലെ സംരക്ഷണ കൂട്ടിൽ അടച്ചു. പഞ്ചായത്ത് അംഗം സിനി പ്രദീപ് സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകീകരിച്ചു.
ചേർപ്പ് പഞ്ചായത്ത് മേഖലയിൽ തെരുവ് നായ് ശല്യം വർദ്ധിച്ചതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പനംകുളം പ്രദേശത്തും തെരുവ് നായ വീട്ടമ്മയടക്കം നിരവധി പേരെ അക്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |