തൃശൂർ : ശക്തമായ മഴയും കാറ്റും, വരും ദിവസങ്ങളിലും ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി. ഒല്ലൂർ തൃക്കൂരിൽ മരം കടപുഴകി വീണ് വീട് തകർന്നിരുന്നു. വേപ്പൂർ കാമ്പുഴ വേലായുധന്റെ ഓടിട്ട വീടാണ് പൂർണമായും തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വെങ്ങിണിശേരിയിൽ കിണറ്റിലെ വെള്ളം താഴ്ന്നുപോയി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര മേഖലയിൽ താമസിക്കുന്നവർ ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശം പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കടലാക്രമണം ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പുലർത്തണം. ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണം. പുഴയിൽ കുളിക്കാനോ മീൻ പിടിക്കാനോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രാമീണ റോഡുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. നഗരത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞതോടെ യാത്ര ദുരിതമയമായി. പല സ്ഥലങ്ങളിലും മെറ്റൽ കൊണ്ടിട്ട് ഓട്ടയടക്കൽ നടന്നെങ്കിലും ഇന്നലെയുണ്ടായ ശക്തമായ മഴയിൽ വീണ്ടും തകർന്നു. ശക്തൻ സ്റ്റാൻഡിലടക്കം ഏറെ യാത്രാദുരിതമാണ് നേരിടുന്നത്.
നീരൊഴുക്ക് വർദ്ധിച്ചു
ശക്തമായ മഴയിൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 421 മീറ്ററിൽ റെഡ് അലർട്ട് നൽകും. നിലവിൽ 419 മീറ്ററാണ്. രണ്ട് ഷട്ടറുകൾ കൂടി ഇന്നലെ വൈകീട്ട് തുറന്നു. നിലവിൽ മൂന്നു ഷട്ടറുകളിൽ കൂടി മൂന്നടി വെള്ളം വിടുന്നുണ്ട്. ഇതോടെ മൊത്തം പതിനഞ്ച് അടി വെള്ളം പുഴയിലെത്തുന്നുണ്ട്. ഇതേത്തുടർന്ന് പുഴയിൽ ഇറങ്ങുന്നത് അധികൃതർ വിലക്കി. പൂമല ഡാമിൽ 72.23 ശതമാനമാണ് ജലനിരപ്പ്. പീച്ചി, വാഴാനി ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വൃഷ്ടിപ്രദേശത്തേക്ക് നീരൊഴുക്ക് വർദ്ധിച്ചു. ചാലക്കുടി മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
കൂടുതൽ മഴ ലഭിച്ചത്
പെരിങ്ങൽകുത്ത് 83.5 മില്ലി മീറ്റർ
ചാലക്കുടി 58 മില്ലി മീറ്റർ
പീച്ചി 49 മില്ലി മീറ്റർ
വൈന്തല 18 മില്ലി മീറ്റർ
വിലങ്ങൻകുന്ന് 14 മില്ലി മീറ്റർ
വെള്ളാനിക്കര 13.5 മില്ലി മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |