തൃശൂർ: പൂരപ്രേമികളുടെ ആവേശമായ പാറമേക്കാവ് ദേവസ്വം പത്മനാഭന് പൂരനഗരിയുടെ വിട. ഉത്സവപ്പറമ്പുകളിലെ നിത്യഹരിത നായകന്റെ വിയോഗ വാർത്തയറിഞ്ഞ് രാത്രി മുതൽ തന്നെ ആരാധകരുടെ ഒഴുക്കായിരുന്നു. പൂരപ്രേമികളും ആനപ്രേമികളും ദേവസ്വങ്ങളും ഉത്സവ സംഘാടകരും പത്മനാഭന്റെ ആരാധകരും അടക്കം അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ.
രാവിലെ കോടനാടായിരുന്നു സംസ്‌കാരം. പാറേമക്കാവ് ദേവസ്വത്തിനായി പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി ജി. രാജേഷ്, മറ്റ് ഭാരവാഹികൾ, തട്ടകക്കാർ എന്നിവരെത്തി അന്ത്യോപചാരം അർപ്പിച്ചു. ഗജവീരൻ പാറമേക്കാവ് കാശിനാഥനും ആനത്തറവാട്ടിലെ കൊമ്പന് യാത്രാമൊഴി നൽകി. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുത്തെന്ന് പറയുന്ന കഴിഞ്ഞ പൂരത്തിനും പാറമേക്കാവിന്റെ തിടമ്പേറ്റിയത് ഈ പത്തടിക്കാരനായിരുന്നു.
പാറമേക്കാവിന്റെ കൊമ്പനായിരുന്ന പരമേശ്വരന്റെ വിയോഗശേഷം ഒന്നാമൻ പത്മനാഭൻ തന്നെയായിരുന്നു. മദപ്പാടില്ലെങ്കിൽ പകൽപ്പൂരത്തിന് പാറമേക്കാവിന്റെ തിടമ്പേറ്റുന്നത് പത്മനാഭൻ തന്നെയായിരുന്നു. പൂരപ്രേമികൾ തമ്പടിക്കുന്ന ഇലഞ്ഞിത്തറ മേളസമയത്തും തെക്കെഗോപുര നടയിൽ ജനലക്ഷങ്ങളെത്തുന്ന കുടമാറ്റത്തിനും കരിവീരച്ചന്തം വിടർത്തി നിൽക്കുന്ന കാഴ്ച അതിമനോഹരം.
കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും തന്റെ തലയെടുപ്പ് പ്രദർശിപ്പിച്ച പദ്മനാഭൻ ശാന്തസ്വരൂപനായിരുന്നു. പലപ്പോഴും മേയിലാണ് മദപ്പാട്. അതിനാൽ പലപ്പോഴും പൂരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും.
പാറമേക്കാവ് പരമേശ്വരന്റെ പിൻഗാമിയായി 2006ലാണ് നന്തിലത്ത് ഗോപുവിൽ നിന്ന് പത്മനാഭൻ പാറമേക്കാവിലെത്തിയത്. ഒന്നര പതിറ്റാണ്ട് കാലം തൃശൂർ പൂരത്തിൽ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി.
സംസ്ഥാനത്തെ ഡിമാൻഡുള്ള 10 ആനകളിൽ ഇടംനേടിയ കൊമ്പൻ കൂടിയാണ് പത്മനാഭൻ. കേരളത്തിൽ എത്തിച്ച അടുത്തദിവസം തന്നെ മലയാളം വഴങ്ങും മുൻപേ എഴുന്നെള്ളിപ്പിനും പത്മനാഭനിറങ്ങി. തൃശൂർക്കാരുടെ ഇഷ്ടക്കാരനായ തിരുവമ്പാടി കുട്ടിശങ്കരന്റെ വിയോഗത്തിന് പിന്നാലെയാണ് പാറമേക്കാവ് പത്മനാഭന്റെ വിയോഗവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |