തൃശൂർ: റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം തൃശൂരിലും വരുന്നു. രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളിൽ ഇന്റർനെറ്റ് പ്രോട്ടോകോൾ (ഐ.പി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനമാണ് (വി.എസ്.എസ്) സ്ഥാപിക്കുന്നത്. പദ്ധതി 2023 ജനുവരിയിൽ ആരംഭിക്കാനാണ് തീരുമാനം. നടത്തിപ്പിനുള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്.
വെയിറ്റിംഗ് ഹാളുകൾ, റിസർവേഷൻ കൗണ്ടറുകൾ, പാർക്കിംഗ് ഏരിയകൾ, പ്രധാന കവാടം, എക്‌സിറ്റ്, പ്ലാറ്റ്‌ഫോമുകൾ, ഫുട്ട് ഓവർ ബ്രിഡ്ജുകൾ, ബുക്കിംഗ് ഓഫീസുകൾ എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുക. ആധുനിക സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും ഉപയോഗിച്ച് പദ്ധതി വേഗത്തിലാക്കാനാണ് തീരുമാനം. സി.സി.ടി.വികൾ ഒപ്ടിക്കൽ ഫൈബർ കേബിളിലൂടെയാകും പ്രവർത്തിക്കുക. സി.സി.ടി.വി കാമറകളുടെ വീഡിയോ ഫീഡ് ലോക്കൽ ആർ.പി.എഫ് പോസ്റ്റുകളിൽ മാത്രമല്ല, ഡിവിഷണൽ, സോണൽ തലങ്ങളിലെ കേന്ദ്രീകൃത സി.സി.ടി.വി കൺട്രോൾ റൂമുകളിലും ദൃശ്യമാകും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വഴിയുളള വീഡിയോ അനലിറ്റിക്‌സ് സോഫ്റ്റ്‌വെയറും ഫേഷ്യൽ റെക്കഗ്‌നിഷൻ സോഫ്റ്റ്‌വെയറും ഉൾപ്പെടുത്തിയിട്ടുണ്ട്. നീരിക്ഷണ വിധേയമാകേണ്ടവർ സ്റ്റേഷൻ പരിസരത്ത് കടക്കമ്പോൾ തന്നെ അറിയാനാകും. ഏത് വെബ് ബ്രൗസറിൽ നിന്നും അംഗീകൃത ഉദ്യോഗസ്ഥർക്ക് കാണാൻ കഴിയുന്നവിധം കാമറകൾ, സെർവറുകൾ, യു.പി.എസ്, സ്വിച്ചുകൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള നെറ്റ്‌വർക്ക് മാനേജ്‌മെന്റ് സിസ്റ്റവും (എൻ.എം.എസ്) മന്ത്രാലയം നൽകിയിട്ടുണ്ട്. കാമറകളിൽ നിന്നുള്ള വീഡിയോ റെക്കാഡിംഗ് 30 ദിവസത്തേക്ക് സൂക്ഷിക്കാം. സംസ്ഥാനത്തെ എ1 സ്റ്റേഷനുകളിലൊന്നാണ് തൃശൂർ.
യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിനോട് അനുബന്ധിച്ച് തൃശൂർ സിറ്റി പൊലീസിന്റെ സി.സി.ടി.വി നിരീക്ഷണ സംവിധാനം തുടങ്ങിയിട്ടുണ്ട്. ഇവിടുത്തെ ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമിലിരുന്ന് 24 മണിക്കൂറും നിരീക്ഷിക്കും. ഓട്ടോറിക്ഷാ സ്റ്റാൻഡിൽ സർവീസ് നടത്തുന്ന എല്ലാ ഡ്രൈവർമാരെയും ട്രാഫിക് സ്റ്റേഷനിൽ വെരിഫിക്കേഷൻ നടത്തിയിട്ടുണ്ട്. പേരും, വിലാസവും, ഫോൺ നമ്പറുകളും ട്രാഫിക് സ്റ്റേഷനിലുണ്ട്.
രാപ്പകൽ ഓട്ടോറിക്ഷ സേവനം സജ്ജം
റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് രാത്രിയും പകലും എവിടേക്കുമുള്ള യാത്രകൾക്കും ഓട്ടോറിക്ഷാ സേവനം ലഭ്യമാക്കുന്ന പ്രീപെയ്ഡ് സംവിധാനം പുനരാരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം കവാടത്തോട് ചേർന്നാണ് പ്രീപെയ്ഡ് കൗണ്ടർ. സഞ്ചരിക്കേണ്ട സ്ഥലം പറഞ്ഞാൽ, സർക്കാർ നിർദ്ദേശിച്ച താരിഫ് പ്രകാരമുള്ള യാത്രാത്തുക പ്രിന്റ് ചെയ്ത കൂപ്പൺ നൽകും. യാത്ര അവസാനിക്കമ്പോൾ തുക ഓട്ടോറിക്ഷ ഡ്രൈവർക്ക് നൽകാം.
കൂപ്പണിൽ പ്രിന്റ് ചെയ്ത സ്ഥലത്തുനിന്നും അധിക ദൂരം സഞ്ചരിക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള തുക കൂടി യാത്രക്കാർ ഓട്ടോറിക്ഷാ ഡ്രൈവർക്ക് നൽകണം. യാത്രക്കാർ ഓട്ടോറിക്ഷയിൽ കയറിയ തീയതി, സമയം, സഞ്ചരിക്കേണ്ട സ്ഥലം, കിലോമീറ്റർ തുടങ്ങിയ വിവരങ്ങൾ കൂപ്പണിൽ രേഖപ്പെടുത്തുന്നതിനാൽ യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും തമ്മിൽ യാത്രക്കൂലി സംബന്ധിച്ച തർക്കങ്ങളുണ്ടാകില്ല. പ്രീപെയ്ഡ് കൗണ്ടറിൽ നിന്നും ഓട്ടോറിക്ഷ സേവനം ലഭ്യമാക്കുന്നവരിൽ നിന്നും രണ്ടു രൂപ സർവീസ് ചാർജ്ജ് ഈടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |