ചാലക്കുടി: ഒമ്പത് വർഷം മുമ്പ് നിലച്ച പൊള്ളാച്ചിയിൽ നിന്നും ചാലക്കുടിയിലേക്കുള്ള തമിഴ്നാട് സർക്കാരിന്റെ ചേരൻ ബസ് സർവീസ് പുനരാരംഭിച്ചു. ദാരുണമായ അപകടവും രണ്ടാളുകളുടെ ജീവൻ നഷ്ടപ്പെടലുമെല്ലാമായിരുന്നു അതുവരെ കാട്ടുപാതയിലെ യാത്രക്കാർ നെഞ്ചോടു ചേർത്തിരുന്ന ചേരൻ ബസ് സർവീസ് നിലയ്ക്കാൻ കാരണം.
2013 മാർച്ച് 29നായിരുന്നു സംഭവം. പൊള്ളാച്ചിയിൽ നിന്നും സാധാരണപോലെ ചാലക്കുടിയിലേക്കുള്ള യാത്രയായിരുന്നു അത്. ശനിയാഴ്ചയായതിനാൽ ബസിൽ പതിവിലും തിരക്ക്. മലക്കപ്പാറയ്ക്കടുത്ത് അമ്പലപ്പാറ വ്യൂ പോയിന്റ് കഴിഞ്ഞ് മൂന്നാമത്തെ ഹെയർപിൻ വളവിൽ മണ്ണിടിച്ചിലിനെ തുടർന്ന് ബസ് കൊക്കയിലേക്ക് കൂപ്പുകുത്തി. രണ്ടുവട്ടം കരണം മറിഞ്ഞ് പിന്നീട് വലിയൊരു മരത്തിൽ ബസ് തങ്ങി നിന്ന് ജീവനുകൾ തുലാസിലാടിയ അത്യപൂർവ സംഭവമായി അത് മാറുകയായിരുന്നു. അതിരപ്പിള്ളിയിലെ കച്ചവടക്കാരനായ വേൽമുരുകനടക്കം രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റു.
പഠനയാത്രയ്്ക്കെത്തിയ മണ്ണുത്തി കാർഷിക കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്റെ കാരണവും അന്വേഷണവും നഷ്ടപരിഹാരം നൽകലും എല്ലാമായി തമിഴ്നാട് സർക്കാർ മുന്നോട്ടുപോയപ്പോൾ പക്ഷെ, ബസ് സർവീസ് വീണ്ടും തുടങ്ങുന്നതിന് ശ്രമം നടത്തിയില്ല. ഏതാനും ദിവസം പകരത്തിന് ഒരു ബസ് എത്തിയെങ്കിലും പിന്നീട് അത് നിലച്ചു. നാട്ടുകാരും വിനോദ യാത്രികരും ആദ്യകാലത്തെ ബസിനായി മുറവിളിക്കൂട്ടികൊണ്ടിരുന്നു.
ബുധനാഴ്ച വാൽപ്പറായിലായിരുന്നു പുതിയ സർവീസിന്റെ ഫ്ളാഗ് ഓഫ്. ആദ്യദിവസം വാൽപ്പാറയിൽ നിന്നാണ് ചാലക്കുടിയിലെത്തിയത്്. ഉച്ചതിരിഞ്ഞ് 2ന് മടക്കയാത്രയും. ഇനിയുള്ള ദിവസങ്ങളിൽ പൊള്ളാച്ചിയിൽ നിന്നും വാൽപ്പാറയിലേക്കും അവിടെ നിന്നും ചാലക്കുടിയിലേക്കുമായിരിക്കും ഓട്ടം. തിരിച്ചുപോക്കും അങ്ങനെത്തന്നെ. തോട്ടം തൊഴിലാളികൾക്കും നാട്ടുകാർക്കും ഒരു പോലെ ഗുണകരമാകുന്ന ബസ് സർവീസിനെ സ്വീകരിക്കാൻ മലപ്പക്കപ്പാറയിലും ജനങ്ങൾ ചടങ്ങ് സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |