തൃശൂർ: കേരള സംഗീത നാടക അക്കാഡമി കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററിൽ സംഘടിപ്പിച്ച സോളോ നാടകോത്സവത്തിലെ വേറിട്ട കാഴ്ചയ്ക്ക് കാണികൾ സാക്ഷികളായി. വ്യാഴാഴ്ച അരങ്ങേറിയ ലൂപ് എന്ന സോളോ നാടകത്തിന്റെ സംവിധായകൻ നിഖിൽദാസും നാടകം അരങ്ങിൽ അവതരിപ്പിച്ചത് അനുജൻ നിജിൽദാസുമാണ്. രണ്ടുപേരും ചെറുപ്പം മുതലേ നാടകരംഗത്ത് സജീവമാണെങ്കിലും ജ്യേഷ്ഠൻ സംവിധാനം ചെയ്യുന്ന നാടകത്തിൽ അനുജൻ ആദ്യമായാണ് അരങ്ങിൽ എത്തുന്നത്. കൈയ്യൊതുക്കത്തോടെ നിഖിൽദാസ് സംവിധാനം ചെയ്ത ലൂപ് ആശയചോർച്ച സംഭവിക്കാതെ പരിപൂർണതയോടെ തന്നെ കാണികൾക്കു മുമ്പിൽ അഭിനയിച്ച് പ്രതിഫലപ്പിക്കാൻ അനുജൻ നിജിലിനു സാധിച്ചു. സംഭാഷണത്തിന് അമിത പ്രാധാന്യം നൽകാതെ ശരീര ഭാഷയുപയോഗിച്ച് കാണികളുമായി സംവദിച്ച ലൂപ് അവതരണ മികവുകൊണ്ടും പ്രമേയ പ്രത്യേകത കൊണ്ടും ശ്രദ്ധേയമായി. ഒരു സാധാരണക്കാരന്റെ ദിനചര്യയിലൂടെയാണ് ലൂപ്പിന്റെ കഥ ആരംഭിക്കുന്നത്. ഓരോ ദിവസവും ഓരോ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അയാൾ അത് പരിഹരിക്കാൻ ശ്രമിക്കുകയും വീണ്ടും ഒന്നിൽ നിന്നും ആരംഭിക്കുകയും ചെയ്യുന്നു. നിലയ്ക്കാത്ത പോരാട്ടമാണ് ജീവിതമെന്ന സന്ദേശത്തിലൂന്നിയാണ് ലൂപ് അവസാനിക്കുന്നത്. അടാട്ട് സ്വദേശികളാണ് ഇവർ. സോളോ നാടകോത്സവംം ഇന്ന് സമാപിക്കും. വൈകിട്ട് 6.30ന് രാമൻ പുറനാട്ടുകര അവതരിപ്പിക്കുന്ന സമസ്യാപൂരണവും രാത്രി 7.30ന് പ്രമോദ് ശങ്കർ അവരിപ്പിക്കുന്ന വെഡിംഗ് ആനിവേഴ്‌സറിയും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |