തൃശൂർ: രാജ്യം ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിനു സംസ്ഥാനത്ത് സ്വീകരണം ഒരുക്കാനുള്ള നിയോഗം ലഭിച്ച ചെസ് ഗ്രാമം മരോട്ടിച്ചാലിൽ ആവേശം തിരതല്ലി.
ദീപശിഖയേന്തി തുറന്ന ജീപ്പിലെത്തിയ ഗ്രാൻഡ് മാസ്റ്റർ വിഷ്ണു വി. പ്രസന്നയെ ചെണ്ടമേളത്തോടെയാണ് സ്വീകരിച്ചത്. വിഷ്ണുവിൽ നിന്നു കളക്ടർ ഹരിത വി. കുമാർ ദീപശിഖ ഏറ്റുവാങ്ങി. 28 മുതൽ ഓഗസ്റ്റ് ഒമ്പത് വരെ ചെന്നൈ മഹാബലിപുരത്താണ് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 100 വർഷത്തെ ഒളിമ്പ്യാഡ് ചരിത്രത്തിലാദ്യമായാണ് ദീപശിഖാ പ്രയാണം നടത്താൻ ഫിഡെ (രാജ്യാന്തര ചെസ് ഫെഡറേഷൻ) തീരുമാനിച്ചത്.
67 ഇന്ത്യൻ നഗരങ്ങളിലൂടെ പര്യടനം നടത്തിയ ശേഷമാണ് ദീപശിഖ കേരളത്തിലെത്തിയത്. ദീപശിഖയെ വരവേൽക്കാൻ റോഡിനു നടുവിൽ ചെസ് ബോർഡ് വരച്ചും ചെണ്ടമേളവും കളരിപ്പയറ്റും അടക്കമുള്ള കലാരൂപങ്ങൾ അണിനിരത്തിയും ചെസ് ഗ്രാമം തയ്യാറെടുത്തിരുന്നു. ഗ്രാൻഡ്മാസ്റ്റർ വിഷ്ണുവിൽ നിന്നു കളക്ടർ ദീപശിഖ ഏറ്റുവാങ്ങിയ ശേഷം ഘോഷയാത്രയായാണ് സമ്മേളനവേദിയിലേക്ക് ആനയിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 പേരുമായി വിഷ്ണു ഒരേസമയം ചെസ് കളിച്ചത് നാട്ടുകാർക്ക് ആവേശം പകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |