തൃശൂർ: ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നേട്ടത്തിന്റെ നെറുകയിൽ തൃശൂർ. സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച നടൻമാരായി ബിജു മേനോനും ജോജു ജോർജും ഗാനരചയിതാവായി എം.ബി. ഹരിനാരായണനുമെല്ലാം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ദേശീയ പുരസ്‌കാരത്തിൽ മലയാളത്തിന് ലഭിച്ച അവാർഡുകളിൽ പ്രധാനപ്പെട്ടവരെല്ലാം തൃശൂരിൽ നിന്നായി എന്നതാണ് ശ്രദ്ധേയം.
സച്ചി (മികച്ച സംവിധായകൻ), അപർണ ബാലമുരളി (മികച്ച നടി), ബിജു മേനോൻ (മികച്ച സഹനടൻ) എന്നീ മൂന്നു പ്രധാന പുരസ്കാരമാണ് ജില്ലയിലെത്തിയത്. സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഒത്തുകൂടിയപ്പോഴാണ് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചത്. ഇത്തവണ തങ്കം സിനിമയിൽ അഭിനയിക്കുന്ന രണ്ടുപേർക്ക് ദേശീയ പുരസ്കാരം ലഭിച്ചു.
മികച്ച നടിയായ അപർണ ബാലമുരളിയും മികച്ച സഹനടനായ ബിജു മേനോനും തങ്കത്തിലെ അഭിനേതാക്കളാണ്. സുരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയെ തേടിയെത്തിയത്. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ സച്ചിക്ക് മികച്ച സംവിധായകൻ എന്ന പുരസ്കാരം മരണാനന്തര ബഹുമതിയായി.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിയനത്തിനാണ് ബിജു മേനോനും സഹനടനുള്ള പുരസ്കാരം ലഭിച്ചത്. ആദ്യമായാണ് വലിയ പുരസ്കാരം അപർണ ബാലമുരളിയെ തേടിയെത്തുന്നത്. സംസ്ഥാനത്ത് സഹനടനായി രണ്ട് തവണയും മികച്ച നടനായി ഒരു തവണയും ബിജു മേനോൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നോവായി സച്ചി
തൃശൂർ : ദേശീയതലത്തിലെ അംഗീകാരങ്ങളുടെ നിറവിൽ അയ്യപ്പനും കോശിയും തിളങ്ങുമ്പോൾ കാണാൻ സച്ചി ഇല്ലായെന്നത് നോവായി. ദേശീയ പുരസ്‌കാരത്തിൽ മലയാളം സ്വന്തം ഇടം കണ്ടെത്തിയപ്പോൾ സച്ചിയുടെ അയ്യപ്പനും കോശിയും നേടിയത് ഏറെ നേട്ടങ്ങളായിരുന്നു.
മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (മാഫിയ ശശി) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്‌കാര പട്ടികയിൽ ഇടം നേടിയത്. നഞ്ചിയമ്മയടക്കം സച്ചി കണ്ടെത്തിയവരൊക്കെ പുരസ്‌കാര നിറവിൽ കയറി നിന്നപ്പോൾ സച്ചി കാണാമറയത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകും.
സച്ചി കണ്ടെത്തിയ വലിയ നിധിയായിരുന്നു ആദിവാസി ഗായിക നഞ്ചിയമ്മ. അയ്യപ്പനും കോശിയും എന്ന ചിത്രം നഞ്ചിയമ്മ എന്ന ഗായികയുടെ ശബ്ദം കൊണ്ട് തന്നെ ജനപ്രീതി നേടി. അട്ടപ്പാടിയിൽ താമസിച്ചും അവിടെയുള്ള ജനങ്ങളുമായി നേരിട്ട് സംവദിച്ചുമാണ് സച്ചി അയ്യപ്പനും കോശിയും ഒരുക്കിയത്. ആ മണ്ണിന്റെ മണമുള്ള സംഗീതം വേണമെന്ന നിർബന്ധമാണ് നഞ്ചിയമ്മയെ ആ സിനിമയിലേക്കെത്തിച്ചത്.
നഞ്ചിയമ്മ സച്ചിക്ക് പാടിക്കൊടുത്ത പാട്ടുകളിൽ രണ്ടെണ്ണം സിനിമയുടെ ഭാഗമായി. കേന്ദ്ര കഥാപാത്രങ്ങളായ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവരെ സമർത്ഥമായി സച്ചി വിനിയോഗിച്ചപ്പോൾ അയ്യപ്പനും കോശിയും പതിവ് പടങ്ങളിൽ നിന്നും വേറിട്ടതായി.
ഓർഡിനറി, വെള്ളിമൂങ്ങ തുടങ്ങി പ്രക്ഷേകരെ ചിരിപ്പിക്കുന്ന വേഷത്തിൽ നിന്ന് ബിജു മേനോൻ എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി മാറി ചിത്രത്തിലെ അയ്യപ്പൻ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |