തൃശൂർ : സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ അപർണ ബാലമുരളിയുടെ പാട്ടുരായ്ക്കലിലെ വീട് ' കൃഷ്ണകടാക്ഷം ' ആഹ്‌ളാദ നിറവിലാണ്. അപർണ പൊള്ളാച്ചിയിലെ ഷൂട്ടിംഗ് ലോക്കേഷനിലാണെങ്കിലും വീട്ടിൽ അച്ഛൻ ബാലമുരളിയുടെയും അമ്മ അഡ്വ.ശോഭയുടെയും മൊബൈൽ ഫോണുകളിലേക്ക് അഭിനന്ദന പ്രവാഹമാണ്.
വീഡിയോ കോളിലൂടെ ലോക്കേഷനിൽ നിന്ന് അപർണ മാതാപിതാക്കളുമായി ആഹ്‌ളാദം പങ്കുവച്ചു. തൃശൂരിലെ എല്ലാവരോടുമുള്ള നന്ദി പ്രകാശിപ്പിച്ച അപർണ തനിക്ക് എന്നും പ്രോത്സാഹനമായിരുന്ന മുത്തച്ഛൻ എം.സി.എസ് മേനോന് അവാർഡ് സമർപ്പിക്കുകയാണെന്നും അറിയിച്ചു. വ്യാഴാഴ്ച്ച വൈകീട്ട് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുമ്പോൾ മാദ്ധ്യമങ്ങളിൽ അവാർഡ് സാദ്ധ്യത നിറഞ്ഞു നിന്നിരുന്നെങ്കിലും ചെറിയ ആശങ്ക ഉണ്ടായിരുന്നതായി അമ്മ പറഞ്ഞു.
സംഗീതത്തിൽ പ്രാവീണ്യം നേടിയ അച്ഛനും അമ്മയും സഞ്ചരിച്ച വഴികളിലൂടെയാണ് അപർണയുടെയും തുടക്കം. മികച്ച നർത്തകി, പാട്ടുകാരി എന്നീ നിലകളിൽ നിന്നാണ് മികച്ച അഭിനേത്രി എന്ന അതുല്യ നേട്ടത്തിലേക്ക് അപർണയെത്തിയത്.
സ്‌കൂൾ കാലഘട്ടം മുതൽ നൃത്തം അഭ്യസിച്ച അപർണ സംഗീതവും അഭ്യസിച്ചു. സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിലും മറ്റും നിരവധി പുരസ്‌കാരം നേടിയ അപർണ ആറാം ക്ലാസിൽ പഠിക്കുമ്പോൾ അരവിന്ദൻ നെല്ലുവായി സംവിധാനം ചെയ്ത ഡോക്യുമെന്ററിയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. 2016ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപർണ സിനിമാ മേഖലയിൽ ചുവടുറപ്പിച്ചത്.
സൺഡേ ഹോളിഡേ, കാമുകി, സർവം താളമയം, എട്ട് തോട്ടകൾ, ബി.ടെക്, വീട്ടിലെ വിശേഷം, സർവോപരി പാലാക്കാരൻ, തൃശ്ശിവപേരൂർ ക്ലിപ്തം തുടങ്ങി മലയാളത്തിലും തമിഴിലുമായി ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്തരം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അവാർഡ് തേടിയെത്തിയത്. നാലുവരെ ഖത്തറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് തൃശൂർ ദേവമാത സ്‌കൂളിലായിരുന്നു. കെ.പി.കേശവ മേനോൻ, കെ.പി.ഉദയഭാനു എന്നിവരുടെ ബന്ധു കൂടിയായ അച്ഛൻ ബാലമുരളി മികച്ച ഗായകനാണ്. അമ്മയും നല്ല ഗായികയാണ്. രണ്ട് പേരും നിരവധി വേദികളിൽ ഒരുമിച്ച് പാടിയിട്ടുണ്ട്. അപർണയും ഇതിനോടകം ഏതാനും ചിത്രങ്ങളിൽ പാടിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |