അന്തിക്കാട്: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ താരത്തെ കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് സിനിമാ താരം വിനീത് തട്ടിലിനെ (44) തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പിമാരായ ബാബു കെ.തോമസ്, സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ടാണ് ഇയാളെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കടം വാങ്ങിയ പണം തിരികെ ചോദിച്ച് വിനീതിന്റെ അന്തിക്കാട്ടെ വാടക വീട്ടിലെത്തിയ അലക്‌സുമായി വാക്കു തർക്കത്തിലായി. ഇതേത്തുടർന്ന് വടി വാളുകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പരാതി. അലക്‌സിന്റെ കൈക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അലക്‌സ് ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇതേത്തുടർന്നുള്ള പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് വിനീതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അലക്‌സിനെ വെട്ടാനുപയോഗിച്ച വടിവാൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ താരത്തെ റിമാൻഡ് ചെയ്തു. അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ.ദാസ്, എസ്.ഐ എം.സി.ഹരീഷ്, എ.എസ്.ഐമാരായ മുഹമ്മദ് അഷറഫ്, അസീസ്, സീനിയർ സി.പി.ഒമാരായ ഇ.എസ്.ജീവൻ, സോണി സേവ്യർ, സി.പി.ഒ കെ.എസ്.ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |