തൃശൂർ: കൊവിഡ് വ്യാപനത്തിന് മുമ്പ് ഓടിയിരുന്ന ട്രെയിനുകളിൽ വൈകിട്ടുള്ള ഗുരുവായൂർ - തൃശൂർ - ഗുരുവായൂർ പാസഞ്ചർ ഒഴികെയുളള മറ്റെല്ലാ വണ്ടികളും പാളത്തിൽ തിരിച്ചെത്തി. കോഴിക്കോട് പാസഞ്ചറും കഴിഞ്ഞദിവസം ഓടിത്തുടങ്ങി. ഷൊർണൂർ - തൃശൂർ, തൃശൂർ - കോഴിക്കോട് പ്രതിദിന പ്രത്യേക എക്‌സ്പ്രസ് ട്രെയിനുകളും ഓട്ടം തുടങ്ങി.
ഉച്ചയ്ക്ക് 12ന് ഷൊർണൂരിൽ നിന്നും പുറപ്പെട്ട് ഒരു മണിക്ക് തൃശൂരിലെത്തും. മടക്കവണ്ടി വൈകിട്ട് 5.35ന് തൃശൂരിൽ നിന്നും പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട് എത്തിച്ചേരും. തൃശൂരിലും സമീപ പ്രദേശങ്ങളിലും വന്ന് മടങ്ങുന്ന വിദ്യാർത്ഥികളും ജോലിക്കാരും അടക്കമുള്ള ആയിരങ്ങൾക്ക് ഈ വണ്ടി ഏറെ പ്രയോജനം ചെയ്യും.
അതേസമയം, ഗുരുവായൂരിലേക്കുള്ള പാസഞ്ചർ ഓടാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഗതാഗതപ്രശ്‌നം അനുദിനം ഗുരുതരമാകുന്ന ഗുരുവായൂരിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും ഭക്തർക്ക് പ്രയോജനപ്പെടുന്ന ട്രെയിനുകളില്ല. ഉണ്ടായിരുന്ന തൃശൂർ - ഗുരുവായൂർ പാസഞ്ചർ കൊവിഡ് കാലത്തിനു ശേഷം ഓടുന്നുമില്ല. ഇത് ഇനി ഓടാനിടയില്ലെന്നാണ് സൂചന.
തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ഗുരുവായൂരിൽ, വടക്കൻ മേഖലകളിൽ നിന്നും ട്രെയിനുകളില്ല. ചുരുങ്ങിയത് മെമുവെങ്കിലും ഉണ്ടായിരുന്നെങ്കിൽ റോഡ് ഗതാഗതം ഇത്രമാത്രം കുരുക്കിൽപെടില്ല. ഗുരുവായൂർ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഏറെക്കാലത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നതാണ് പ്രതീക്ഷ.
ഇനി ഓണക്കാലത്തിരക്ക് കൂടിയാകുമ്പോൾ, ഗുരുവായൂരിലേക്കുള്ള തീർത്ഥാടകരുടെ യാത്ര ദുസഹമാകും. അതേസമയം, ശബരിമല തീർത്ഥാടന സൗകര്യത്തിനായി ചെന്നൈയിൽ നിന്ന് ചിങ്ങവനം റെയിൽവേ സ്റ്റേഷനിലേക്ക് ഭാരത് ഗൗരവ് സ്വകാര്യ ട്രെയിൻ ആഗസ്റ്റിൽ സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
തിരക്കേറിയ എറണാകുളം - ഷൊർണൂർ പാതയിൽ ട്രെയിനുകൾ കൂടുതലായതിനാൽ പുതിയ ട്രെയിനുകൾ ഓടിക്കാൻ കഴിയില്ലെന്നും ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും ദക്ഷിണ റെയിൽവേ കഴിഞ്ഞ വർഷം സമർപ്പിച്ച ശുപാർശയിൽ നടപടി വരുന്നു.
എറണാകുളം - പൂങ്കുന്നം പാതയിൽ ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം ഏർപ്പെടുത്താനാണ് റെയിൽവേ ബോർഡിന്റെ അനുമതി. എറണാകുളം - ഷൊർണൂർ - പാലക്കാട് - ചെന്നൈ പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിംഗ് ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടമായാണ് എറണാകുളം - പൂങ്കുന്നം സെക്‌ഷനിൽ പദ്ധതിക്ക് അനുമതി നൽകിയത്.
ഓട്ടോമാറ്റിക് സിഗ്‌നലിംഗ് വരുന്നതോടെ ഒരു കിലോമീറ്റർ ഇടവിട്ട് സിഗ്‌നൽ പോസ്റ്റുകൾ വരും. ഒരേസമയം ഒന്നിലധികം ട്രെയിനുകൾക്ക് ഒരു സെക്‌ഷനിൽ പ്രവേശിക്കാൻ കഴിയും. ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി ട്രെയിനുകൾ ഓടിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
കൊവിഡിന് മുമ്പുള്ള എല്ലാ ട്രെയിനുകളുടെ ഓടിത്തുടങ്ങിതോടെ യാത്രാപ്രശ്‌നങ്ങൾ ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. ഓട്ടമാറ്റിക് സിഗ്‌നലിംഗും മൂന്നും നാലും പാതകളും വന്നാൽ കേരളത്തിലെ യാത്രക്കാർക്ക് അത് ഏറെ ഗുണകരമാകും.
- പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |