തൃശൂർ : എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 വിദ്യാർത്ഥികൾക്കെതിരെ കേസ്. വിദ്യാർത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജയിൽ ഉദ്യോഗസ്ഥൻ പ്രമോദിനെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയും കേസെടുത്തു. പ്രമോദ് അശ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഗവ.എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളോട് ജയിൽ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതിനെ ചൊല്ലിയായിരുന്നു സംഘർഷം.
ചൊവ്വാഴ്ച രാത്രിയോടെ ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികളെ ആൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ വച്ച് കാറിലെത്തിയ സംഘം നിരന്തരം ഹോൺ മുഴക്കിയും അസഭ്യം പറഞ്ഞും ശല്യപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. വിവരമറിഞ്ഞെത്തിയ സഹപാഠികൾ സംഘത്തെ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇയാൾക്കെതിരെ കേസെടുക്കാതിരുന്നതിൽ പൊലീസുമായി വിദ്യാർത്ഥികൾ വാക്കേറ്റത്തിലായി. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് വിദ്യാർത്ഥികൾ മാർച്ചും നടത്തി. പൊലീസ് അഭ്യർത്ഥിച്ചിട്ടും പിരിഞ്ഞു പോകാതിരുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെ വിദ്യാർത്ഥികളുടെ പ്രതിഷേധവും കനത്തു. സ്റ്റേഷൻ മുറ്റത്ത് ക്യാമ്പ് ചെയ്ത വിദ്യാർത്ഥികളുടെ ആവശ്യത്തിന് ഒടുവിൽ പൊലീസ് വഴങ്ങി. സംഭവത്തിൽ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ പിരിഞ്ഞുപോയത്. ഇതേത്തുടർന്നാണ് കേസെടുത്തത്. ലാത്തിച്ചാർജിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ സത്യഗ്രഹം
തൃശൂർ : നരേന്ദ്രമോദിക്കെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നവരെ സർക്കാർ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. അകാരണമായി സോണിയാഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റിന് മുമ്പിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. എം.പി.വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, ടി.വി.ചന്ദ്രമോഹൻ , സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്. ശ്രീനിവാസ്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, എ.പ്രസാദ്, സി.സി.ശ്രീകുമാർ, ഐ.പി.പോൾ , സി.എം.നൗഷാദ് , രാജൻ പല്ലൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |