ചാലക്കുടി: ട്രെയിനിന്റെ കാറ്റടിച്ച് വെള്ളക്കെട്ടിൽ വീണ് മരിച്ച ദേവീകൃഷ്ണയ്ക്ക് നാട് കണ്ണീരോടെ വിട നൽകി. വി.ആർ പുരത്തെ വീട്ടിലെത്തിച്ച മൃതദേഹത്തെ ഒരുനോക്കു കാണാൻ നാട്ടുകാർ ഒഴുകിയെത്തി. ആബാലവൃദ്ധം ജനങ്ങളാൽ കൊച്ചു വീട് വീർപ്പുമുട്ടി.
ഭർത്താവ് ശ്രീജിത്തും സ്ത്രീകൾക്കൊപ്പം വാവിട്ട് കരഞ്ഞു. വിധിയുടെ പൊരുളറിയാതെ ഏക മകൾ ആറു വയുസുകാരി ധ്രുവനന്ദയും ആൾക്കൂട്ടത്തിനിടെ വിതുമ്പിനിന്നു. അന്ത്യ കർമ്മങ്ങൾക്ക് ശേഷം നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്‌കാരം നടത്തി. റവന്യൂ മന്ത്രി കെ. രാജൻ വി.ആർ പുരത്തെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ദേവീകൃഷ്ണയുടെ ഭർത്താവ് ശ്രീജിത്തിനെയും മറ്റു ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു.
ബെന്നി ബെഹന്നന്നാൻ എം.പി, ടി.ജെ. സനീഷ്കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ എബി ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നീസ് കെ. ആന്റണി, സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.എസ്. അശോകൻ, എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി തുടങ്ങിയ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.
വി.ആർ. പുരത്തെ ദേവീകൃഷ്ണയുടെ ദാരുണ മരണം കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം ഉന്നയിക്കും. സ്ഥലത്ത് വെള്ളക്കെട്ടുണ്ടായതാണ് മരണത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട്. കാലവർഷത്തിൽ മലവെള്ളം കയറുന്ന ചാലക്കുടിയുടെ വിവിധ പ്രദേശങ്ങളിലെ അവസ്ഥ പരിഹരിക്കുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് വേണ്ട നടപടികളുണ്ടാകും.
- കെ. രാജൻ, റവന്യൂ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |