തൃപ്രയാർ: നല്ല സിനിമയ്ക്കെന്ന പോലെ നല്ല രചനയ്ക്കും മികച്ച തുടക്കവും മദ്ധ്യവും ഒടുക്കവും വേണമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് അഭിപ്രായപ്പെട്ടു. എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന രാമചന്ദ്രൻ വടക്കേടത്തിന്റെ പത്താം ചരമവാർഷിക അനുസ്മരണം നാട്ടികയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമചന്ദ്രൻ വടക്കേടത്തിന്റെ രചനകൾ മികച്ചതായിരുന്നു.
വായനക്കാരനെ അവസാനം വരെ കൊണ്ടുപോകാൻ രാമചന്ദ്രൻ വടക്കേടത്തിന്റെ രചനകൾക്ക് കഴിഞ്ഞിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഡോ.പി.വി.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വാക് വൈഭവം കൊണ്ട് നട്ടുച്ചയ്ക്ക് പ്രസംഗിച്ച് രാത്രിയാണെന്ന് സ്ഥാപിക്കാൻ കഴിയുമായിരുന്ന ഉജ്ജ്വലമായ വ്യക്തിത്വമായിരുന്നു രാമചന്ദ്രൻ വടക്കേടത്തെന്ന് പി.വി.കൃഷ്ണൻ നായർ പറഞ്ഞു. രാമചന്ദ്രൻ വടക്കേടത്തിന്റെ ചൂടും വെളിച്ചവും എന്ന പുസ്തകം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപെഴ്‌സൺ സോണിയാഗിരിക്ക് നൽകി സത്യൻ അന്തിക്കാട് പ്രകാശനം ചെയ്തു. അശോകൻ ചരുവിൽ അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രൻ വടക്കേടത്ത് രചിച്ച എന്റെ അഴീക്കോട് ലേഖനങ്ങൾ എന്ന പുസ്തകം നോവലിസ്റ്റ് കെ.രഘുനാഥൻ പ്രകാശനം ചെയ്തു. എൻ.ശ്രീകുമാർ പുസ്തകം എറ്റുവാങ്ങി. അഡ്വ.എ.യു.രഘുരാമപ്പണിക്കർ, എം.ജി.ബാബു, പ്രേമചന്ദ്രൻ വടക്കേടത്ത്, കെ.കെ.ധർമ്മപാലൻ മാസ്റ്റർ സംസാരിച്ചു. ബാലചന്ദ്രൻ വടക്കേടത്ത് മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |