ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തവണ അഷ്ടമിരോഹിണി വൈവിദ്ധ്യങ്ങളോടെ ആഘോഷിക്കും. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ സ്‌പെഷ്യൽ ദർശനം അനുവദിക്കില്ല. ഈ സമയത്ത് നെയ് വിളക്ക് ശീട്ടാക്കി വരുന്ന ഭക്തരെ ദർശനത്തിനായി നാലമ്പലത്തിലേയ്ക്ക് നേരിട്ട് പ്രവേശിപ്പിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി മുപ്പതിനായിരം പേർക്കുള്ള വിശേഷാൽ പിറന്നാൾ സദ്യയും ഒരുക്കും.
ചോറ്, കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പച്ചടി, മെഴുക്ക് പുരട്ടി, പുളിയിഞ്ചി, അച്ചാർ, പപ്പടം, പാൽപ്പായസം, കായവറവ്, ശർക്കരവരട്ടി, നെയ്യ്, പരിപ്പ് എന്നിവയാണ് വിഭവങ്ങൾ. ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തെ അന്നലക്ഷ്മി ഹാളിലും ഹാളിന് പുറത്ത് ഒരുക്കുന്ന പന്തൽ , തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് വിളമ്പുക. ഉച്ചയ്ക്ക് 2ന് വരിയിൽ സ്ഥാനം പിടിക്കുന്ന മുഴുവൻ ഭക്തർക്കും സദ്യ നൽകും. ക്ഷേത്രത്തിൽ മൂന്ന് നേരവും നടക്കുന്ന കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണ്ണക്കോലമേന്തും. അഷ്ടമിരോഹിണിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 8 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. രാവിലെ 8 ന് നാമസങ്കീർത്തനം, 10 ന് ഭക്തി പ്രഭാഷണം, ഉച്ചതിരിഞ്ഞ് 2 ന് ഓട്ടൻതുള്ളൽ, വൈകീട്ട് 4 ന് കൃഷ്ണഗാഥ നൃത്താവിഷ്‌കാരം, 6 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. മദ്ദളവിദ്വാൻ കലാമണ്ഡലം നാരായണൻ നമ്പീശന് ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്‌കാരം സമ്മാനിക്കും.
തുടർന്ന് പുരസ്‌കാര ജേതാവിന്റെ പഞ്ചമദ്ദളകേളി അരങ്ങേറും. രാത്രി 8 ന് ചാക്യാർക്കൂത്തും രാത്രി 10 ന് ക്ഷേത്ര കലാനിലയം അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം അവതാരം കളിയും അരങ്ങേറും. അഷ്ടമിരോഹിണി ഭാഗവത സപ്താഹത്തിന് വൈകിട്ട് നാലരയ്ക്ക് ഞായറാഴ്ച ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ തുടക്കമാകും. സപ്താഹം 21 ന് ഉച്ചയ്ക്ക് സമാപിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഭരണസമിതി അംഗങ്ങളായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.വി.മോഹനകൃഷ്ണൻ, ചെങ്ങറ സുരേന്ദ്രൻ, മനോജ്.ബി.നായർ, കെ.ആർ.ഗോപിനാഥ് , അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവരും പങ്കെടുത്തു.
ആഘോഷം ആകെ ചെലവ്
അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് ആകെ
28 ലക്ഷം
സദ്യയ്ക്ക് മാത്രം 21 ലക്ഷം
ഗുരുവായൂരിൽ ഭണ്ഡാരവരവ് 5 കോടി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരം വരവായി 5 കോടി രൂപ ലഭിച്ചു. ഇന്നലെയാണ് ഭണ്ഡാരം എണ്ണൽ പൂർത്തിയായത്. 3.2005 കിലോ സ്വർണ്ണവും 28 കിലോ 150 ഗ്രാം വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇൻഡ്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |