തൃശൂർ: പൊതുവിപണിയിലെ പച്ചക്കറികളിലും സുഗന്ധവ്യഞ്ജനങ്ങളിലും ഹാനികരമായ നിരോധിത കീടനാശിനികളും. പച്ച കാപ്സിക്കത്തിൽ മാത്രം കണ്ടെത്തിയത് അഞ്ചിനം ഉഗ്രവിഷങ്ങൾ. ഏറ്റവും കൂടുതൽ ഉഗ്രവിഷം കണ്ടെത്തിയത് കാപ്സിക്കം ഇനങ്ങളിൽ. ബീൻസ്, പാവയ്ക്ക എന്നിവയിൽ കണ്ടെത്തിയത് മോണോക്രോട്ടോഫോസ് എന്ന ഇനം അത്യുഗ്ര വിഷം.
2021 ഒക്ടോബർ മുതൽ മാർച്ച് വരെ കാർഷിക സർവകലാശാല നടത്തിയ സാമ്പിൾ പരിശോധനയിലാണ് കണ്ടെത്തൽ. 2006ലെ ഭക്ഷ്യനിയമപ്രകാരം അനുവദിക്കപ്പെട്ട കീടനാശിനികളും അവയുടെ പരമാവധി അളവും ഭക്ഷ്യസുരക്ഷാവകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇവയിൽ വിഷത്തിന്റെ ഹാനികരമായ തോതനുസരിച്ച് അത്യുഗ്രം, ഉഗ്രം, നേരിയവ, മിതമായവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇതോടൊപ്പം കാപ്‌സിക്കം പച്ച, ചുവപ്പ്, മഞ്ഞ, ബീൻസ്, പാവയ്ക്ക, കോവയ്ക്ക, പയർ, തക്കാളി, കാരറ്റ്, സാമ്പാർ മുളക്, മുരിങ്ങക്ക, ആപ്പിൾ, മുന്തിരി എന്നിവയിൽ കണ്ടെത്തിയ വിഷങ്ങളിലേറെയും ഉഗ്ര വിഭാഗത്തിലുള്ളതാണ്. ഇമിഡാക്‌ളോപ്രിഡ്, അസറ്റാമിപ്രിഡ്, ഒമെത്തേലേറ്റ്, ലാംബ്ഡാ സൈഹലോത്രിൻ തുടങ്ങിയവയാണ് ഈ പരിധിയിലുള്ളത്.
പരിധി നിശ്ചയിച്ചിട്ടില്ലാത്തവയ്ക്ക് പൊതുവായി കിലോഗ്രാമിന് ഒരു മില്ലിഗ്രാമാണ് തോത്. ചുവന്ന മുളക്, മുളക്, ജീരകം, പെരുംജീരകപ്പൊടികൾ, ഏലയ്ക്ക, മല്ലിപ്പൊടി, ഏലയ്ക്ക എന്നീ സുഗന്ധവ്യജ്ഞനങ്ങളിലാണ് ശുപാർശ ചെയ്തിട്ടില്ലാത്തവ കൂടുതൽ കണ്ടെത്തിയത്.
കേരളത്തിലെ മുളകുപൊടി കമ്പനികൾ തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് വാങ്ങി പൊടിച്ച് വിൽക്കാറാണ് പതിവ്. നാലു ദിവസത്തിലൊരിക്കൽ കീടനാശിനി തളിച്ചാണ് ഇതര സംസ്ഥാനങ്ങളിലെ മുളകുകൃഷിയെന്നാണ് വിവരം. ചിക്കൻ മസാല ഉൾപ്പെടെയുള്ളവയിൽ കാണുന്ന വിഷാംശം പ്രധാനമായും മുളകിലേതാണ്. 50 ശതമാനം വരെയാണ് വിഷാംശത്തോത്.
മുളക്, മഞ്ഞൾ, ജീരകം, പെരുംജീരകം, ഏലയ്ക്ക എന്നിവ വാങ്ങി വിനാഗിരി വെള്ളത്തിൽ നന്നായി കഴുകി പൊടിച്ച് ഉപയോഗിച്ചാൽ കീടനാശിനി തോത് കുറയ്ക്കാം. ചെറിയ അളവിലാണെങ്കിലും ഇവ ശരീരത്തിൽ ചെന്നാലുള്ള പ്രശ്‌നങ്ങളെപ്പറ്റി ആരോഗ്യവകുപ്പ് പഠനം നടത്തണം.
തോമസ് ബിജു മാത്യു
റിട്ട. പ്രൊഫ. കാർഷിക സർവകലാശാല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |