തൃശൂർ: ഓണത്തോട് അനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളിലെ മായവും പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടവും കണ്ടെത്താൻ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ഊർജ്ജിതമാക്കും. ഇതിനായി 27 മുതൽ പ്രത്യേക സ്‌ക്വാഡുകൾ രംഗത്തിറങ്ങും.
ജില്ലയിൽ എല്ലായിടത്തും പരിശോധനയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ പച്ചക്കറി സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലുടൻ ബന്ധപ്പെട്ടവരുടെ പേരിൽ കേസെടുക്കും.
ജില്ലയിൽ മണ്ഡലാടിസ്ഥാത്തിൽ 13 ഓഫീസുകളും ചുമതലയുള്ള ഉദ്യോഗസ്ഥരുമുണ്ട്. രണ്ടു തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ടു പേർ അവധിയിലാണ്. കോഴിക്കോട്ടെ അസി. കമ്മിഷണർക്ക് തൃശൂരിന്റെ അധികച്ചുമതല നൽകിയിരിക്കുകയാണ്. സംസ്ഥാനത്തുള്ള ഒഴിവുകളിൽ ഈ മാസാവസാനം നിയമനം നടക്കുമെന്ന് അധികൃതർ പറഞ്ഞു.
പുതുതായി നിയമിക്കപ്പെടുന്നവർക്ക് രണ്ടു ദിവസത്തെ പ്രാഥമിക പരിശീലനം നൽകി സംസ്ഥാന തലത്തിൽ പരിശോധനയ്ക്ക് അയക്കും. തുടർന്ന് മൂന്നു മാസത്തെ പരിശീലനം നൽകി ജോലിക്ക് നിയോഗിക്കും.
പച്ചക്കറി സാമ്പിൾ പരിശോധനയിൽ തടസവും പ്രതിസന്ധിയും നേരിടുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധനയ്ക്ക് ലാബിൽ എത്തുമ്പോഴേക്കും കേടുവരുന്നതാണ് ഒരു കാരണം. മറ്റൊന്ന് ഉത്പാദകനെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ്. അതുകൊണ്ട് പച്ചക്കറിയിലെ വിഷാംശ പരിശോധന നാമമാത്രമാണ്. മറ്റു ഭക്ഷ്യവസ്തുക്കളുടെ ബ്രാൻഡ് കണ്ടുപിടിക്കാൻ എളുപ്പമാണ്. ഓഫീസ് വിലാസവും മറ്റു വിവരങ്ങളും കവറിലോ പായ്ക്കറ്റിലോ രേഖപ്പെടുത്തിയിട്ടുണ്ടാകും. മാസംതോറും ഓരോ ഉദ്യോഗസ്ഥരും നിശ്ചിത സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയക്കാറുണ്ട്. തൃശൂരിൽ 70 ഓളം സാമ്പിളുകളാണ് പ്രതിമാസം അയക്കാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |