തൃശൂർ: മണപ്പുറത്തിന്റെ മണ്ണിൽ വിപ്ലവ സ്മരണകളുയർത്തി സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. കഴിഞ്ഞ ഒരാഴ്ചക്കാലമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമ്മേളനത്തിന് അനുബന്ധമായി സംഘടിപ്പിച്ച കലാസാംസ്‌കാരിക കായിക പരിപാടികൾ നൽകിയ ഊർജവും ജനപങ്കാളിത്തവും സമ്മേളനത്തിന് ആവേശം പകരുന്നതായി.
ആയിരക്കണക്കിന് പേർ പങ്കെടുത്ത പൊതുസമ്മേളനം കൊവിഡിനുശേഷം മണപ്പുറത്ത് ഒഴുകിയെത്തിയ ഏറ്റവും വലിയ ജനാവലിയായി മാറി. പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യം സമ്മേളന പ്രതിനിധികളിലും പ്രവർത്തകരിലും ആവേശം വിതറി. മന്ത്രി കെ. രാജൻ, സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ വി.എസ്. സുനിൽ കുമാർ, മന്ത്രി കെ. രാജൻ, എ.കെ. ചന്ദ്രൻ, അഡ്വ. പി. വസന്തം, രാജാജി മാത്യു തോമസ്, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, ഗീത ഗോപി, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.ജി. ശിവാനന്ദൻ, എം. സ്വർണലത, കെ.പി. സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനം പുരോഗമിക്കുന്നത്. വർഗബഹുജന സംഘടനകളും നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്ന് രാവിലെ പത്തിന് ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ സത്യൻ മൊകേരി, സി.എൻ. ജയദേവൻ, കെ.പി. രാജേന്ദ്രൻ, കെ. രാജൻ, എ.കെ. ചന്ദ്രൻ, രാജാജി മാത്യു തോമസ്, അഡ്വ. പി. വസന്തം എന്നിവർ പങ്കെടുക്കും.നാളെ വൈകീട്ട് ജില്ലാ കൗൺസിലിനെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും. 325 സ്ഥിരം പ്രതിനിധികളും 36 പകരം പ്രതിനിധികളും ഉൾപ്പെടെ 361 പേർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |