തൃശൂർ: കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും വ്യാപകമാകുന്നതിനിടെ, ഭൂജലത്തിന്റെ ഉപയോഗം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയനുസരിച്ച് തിട്ടപ്പെടുത്താനും പ്രകൃതിദുരന്തം മുൻകൂട്ടി അറിയാനും ഭൂജല ബഡ്ജറ്റിംഗ് നടത്തുന്നു. ജലവിനിയോഗം കൂടുതലുള്ള ചൊവ്വന്നൂർ, മതിലകം, തളിക്കുളം ബ്‌ളോക്കുകളിലെ 67 വാർഡുകളിൽ ഭൂജലവകുപ്പിന്റെ നേതൃത്വത്തിലുള്ള വിവരശേഖരണം 'നീരറിവ്' പൂർത്തിയായി.
ഭൂജലശേഷി വർദ്ധിപ്പിക്കാനും ഭൂജല ഗുണനിലവാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കും. ഭൂജല സമ്പത്തിനെക്കുറിച്ച് കൃത്യമായ വിവരം ശേഖരിക്കുന്നതിലൂടെ ജലവിനിയോഗം എങ്ങനെ വേണമെന്ന് നിശ്ചയിക്കാനും കഴിയും. ജലാശയങ്ങളെ രേഖപ്പെടുത്തുന്നതിലൂടെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, സാദ്ധ്യതാ മേഖലകൾ എന്നിവ മുൻകൂട്ടി കണ്ടെത്തി മുൻകരുതലെടുക്കാനും കഴിയും. കുളങ്ങൾ, നീരുറവകൾ, കിണറുകൾ, കുഴൽക്കിണറുകൾ എന്നിവയുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇത് 'നീരറിവ്' എന്ന മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കും. നാഷണൽ ഹൈഡ്രോളജി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുമായി ചേർന്നാണ് വിവരശേഖരണം നടത്തുന്നത്.
സ്ഥലത്ത് വരാതെ വിവരശേഖരണം നടക്കില്ല
ആപ്പിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യണമെങ്കിൽ സ്ഥലം സന്ദർശിക്കാതെ കഴിയില്ല. അക്ഷാംശവും രേഖാംശവുമെല്ലാം അതിൽ കൃത്യമായുണ്ടാകും. അതുകൊണ്ട് വിവരങ്ങളിൽ കൃത്യതയുണ്ടാകും. കിണറിന്റെ ആഴം, എത്രമാത്രം വെള്ളം ഉപയോഗിക്കുന്നുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം രേഖപ്പെടുത്തണം. കഴിഞ്ഞമാസം ഒന്നിനാണ് സർവേ തുടങ്ങിയത്. എല്ലാ ബ്‌ളോക്കുകളിലെയും കണക്കെടുപ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജലസ്രോതസുകളുടെ വിവരങ്ങളെല്ലാം ഫീൽഡുതല പരിശോധന നടത്തിയാണ് ശേഖരിക്കുന്നത്. കുടുംബശ്രീ മിഷൻ പ്രവർത്തകർക്ക് ഇതിനായി പരിശീലനം നൽകിയിരുന്നു.
കേന്ദ്രസംഘത്തിന്റെ അഭിനന്ദനം
നൂതന ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് കേന്ദ്രസംഘത്തിന്റെ അഭിനന്ദനം. ജൽ ശക്തിഅഭിയാന്റെ കാച്ച് ദി റെയ്ൻ കാമ്പയിൻ പ്രവർത്തനം വിലയിരുത്താനായി ജില്ലയിലെത്തിയ കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഡയറക്ടർ വിവേക് ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതികളെ അഭിനന്ദിച്ചത്. അമിത ജലചൂഷണ ബ്ലോക്കുകളെ സുരക്ഷിത ബ്ലോക്കുകളാക്കി മാറ്റുന്നതിൽ ജലസംരക്ഷണ പ്രവർത്തനം നിർണ്ണായക പങ്ക് വഹിച്ചതായി വിലയിരുത്തി. കുളങ്ങൾ നവീകരിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗിക്കുന്ന രീതിയും അഭിനന്ദനം നേടി. കേന്ദ്ര ജല ഊർജ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ കേശവ് ബോബഡേയും കേന്ദ്ര സംഘത്തിലുണ്ടായിരുന്നു. കളക്ടർ ഹരിത വി.കുമാർ സംഘത്തെ സ്വീകരിച്ചു. പൂമല പി.എച്ച്.സിയിലെ തുറന്ന കിണർ റീചാർജ്ജിംഗ് സംവിധാനം, അവണൂർ കുണ്ടൻതോട്, ചേലക്കര അയ്യപ്പൻ കുളം, എരുപുറം കുളം, വാറ്റുകുളം, കോരൻ കുളം എന്നിവിടങ്ങളിലും സന്ദർശിച്ചു. 2000 കുടുംബങ്ങൾക്ക് ഒരു വർഷം മുഴുവൻ കുടിവെള്ളമെത്തിക്കുന്ന പഞ്ചായത്തിന്റെ വട്ടായി കുടിവെള്ള പദ്ധതി പ്രശംസയ്ക്ക് അർഹമായി.
ജില്ലയിലെ ജലസംരക്ഷണ പ്രവർത്തനം വിജയകരമാണെന്ന കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ തുടർപ്രവർത്തനങ്ങൾക്ക് സഹായകരമാകും. 'നീരറിവ്' പദ്ധതി പൂർത്തീകരിക്കുന്നതോടെ കുടിവെള്ള ക്ഷാമം അടക്കമുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കാണാനാകും.
എ.എസ്.സുധീർ
ജില്ലാ ഓഫീസർ, ഭൂജലവകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |