തൃശൂർ: കരുവന്നൂർ സഹ. ബാങ്കിൽ നിന്ന് 30 കോടിയുടെ അസാധുനോട്ടുകൾ മാറിയെന്ന് സംശയിക്കപ്പെടുന്ന വെളപ്പായ സ്വദേശി കണ്ണൂരിൽ നിന്നാണ് തൃശൂരിലെത്തിയതെന്നും അവിടെ സി.പി.എമ്മുമായി ഉറ്റ ബന്ധമുണ്ടായിരുന്നെന്നും സൂചന. ഇപ്പോൾ കാണാമറയത്തുള്ള ഇയാൾക്കും വിദേശത്തേക്ക് കടന്നുവെന്ന് സംശയിക്കുന്ന കിരണിനുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കി.
കണ്ണൂരിൽ പാർട്ടിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും കേസിൽപെട്ടതിനെത്തുടർന്നാണ് തൃശൂരിൽ എത്തിയതെന്നുമാണ് വിവരം. സാമ്പത്തികസ്ഥിതി മോശമായിരുന്ന ഇയാൾ ആദ്യം സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു ചേർന്നു. പിന്നീട് പലിശയ്ക്ക് പണം നൽകി സമ്പാദ്യമുണ്ടാക്കി വസ്തുക്കൾ വാങ്ങി. സാമ്പത്തികമായി തകർന്നവരെ സഹായിക്കാമെന്ന വാഗ്ദാനവുമായി വസ്തു ഈടിൻമേൽ കൊള്ളപ്പലിശയ്ക്ക് പണം നൽകുമായിരുന്നു. ഇങ്ങനെ സമ്പാദിച്ച് കൈവശം വച്ച തുക നോട്ടുനിരോധനം വന്നതോടെ കിരണിനെ ഉപയോഗിച്ച് കരുവന്നൂർ ബാങ്ക് വഴി മാറിയെന്നാണ് സൂചന. ഇയാൾക്ക് ഇരിങ്ങാലക്കുട, വെളപ്പായ, കോലഴി എന്നിവിടങ്ങളിൽ വീടുകളുണ്ടെന്നും കരുവന്നൂരിൽ അന്വേഷണം തുടങ്ങിയതു മുതൽ കോലഴിയിലെ ബംഗ്ലാവ് ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.
കിരൺ, ബിജോയ്, ബിജു എന്നിവർ നടത്തിയ തട്ടിപ്പുകളുടെ വിവരങ്ങൾ സഹകരണ വകുപ്പ് അന്വേഷണസമിതി കണ്ടെത്തിയിരുന്നു. സമിതി സർക്കാരിന് സമർപ്പിച്ച അന്തിമറിപ്പോർട്ടും ഇ.ഡി. പരിശോധിക്കും. പ്രതിമാസ നിക്ഷേപ പദ്ധതിയിലും തിരിമറി നടത്തിയിട്ടുണ്ട്. സോഫ്ട് വെയറിലും കൃത്രിമം നടത്തിയതായി കണ്ടെത്തിയിരുന്നു.
ഇ.ഡി നടത്തിയ റെയ്ഡിൽ ബാങ്കിലെ രേഖകൾ കൊണ്ടുപോയതിനാൽ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് പൂർത്തിയാക്കാനാകാതെ അഞ്ചംഗ സംഘം. വ്യാജവായ്പകൾ ഉൾപ്പെടെ ധാരാളം പ്രശ്‌നമുള്ളതിനാലാണ് ആദ്യമായി ടീം ഓഡിറ്റ് കൊണ്ടുവന്നത്. രേഖകൾ തിരികെ വേണമെന്ന് ബാങ്ക് അധികൃതർ ഇ.ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |