തൃശൂർ: ഏഴു വർഷമായി നടത്താതിരുന്ന പീച്ചി ഫെസ്റ്റ് ഈ വർഷം ഡിസംബറിൽ നടത്തുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. ഡിസംബർ മാസം അവസാനത്തെ പത്തുദിവസം നാടും നഗരവും ഒരുമിച്ച് പീച്ചിയിൽ എത്തിച്ചേരുന്നവിധം ശ്രദ്ധേയമായ രീതിയിൽ പീച്ചി ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഡി.ടി.പി.സിയും പാണഞ്ചേരി പഞ്ചായത്തും സംയുക്തമായി നടത്തുന്ന പീച്ചി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരും പാണഞ്ചേരി പഞ്ചായത്തും സംയുക്തമായാണ് പീച്ചി ഫെസ്റ്റ് നടത്തുക. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള സന്ദർശകരെ ആകർഷിക്കും വിധമുള്ള ആഘോഷ പരിപാടികളാകും നടക്കുകയെന്നും മന്ത്രി പറഞ്ഞു. ഇതിന് മുന്നോടിയായി സെപ്തംബറിൽ തന്നെ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡാമിന്റെ ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ മന്ത്രി നിർവഹിച്ചു. തൈവമക്കൾ അവതരിപ്പിച്ച നാടൻപാട്ടും നാടൻകലകളും വേദിയിൽ അരങ്ങേറി. സെപ്തംബർ 11 വരെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മുതൽ പ്രാദേശിക കലാകാരന്മാർ ഒരുക്കുന്ന കലാസന്ധ്യ, ഒല്ലൂർ പി.ഡി. പൗലോസ് അവതരിപ്പിക്കുന്ന ഏകാംഗ നാടകം, നാടൻപാട്ട്, ഗാനമേള, മിമിക്‌സ് പരേഡ്, ഫിഗർ ഷോ, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക്‌സ് ഡാൻസ്, കവിതാലാപനം, കുടുംബശ്രീ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഒപ്പന, മാർഗംകളി തുടങ്ങിയവ അരങ്ങിലെത്തും.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.വി. അനിത, സുബൈദ അബൂബക്കർ, ഡി.ടി.പി.സി ജില്ലാ സെക്രട്ടറി ജോബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. രമേഷ്, രമ്യ രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |