തൃശൂർ: തെരുവുനായ ശല്യം പരിഹരിക്കാനുള്ള വന്ധ്യംകരണം നടപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്ന് വിദഗ്ദ്ധർ. നായപിടുത്തക്കാരെ കിട്ടാത്തതാണ് പ്രധാന പ്രശ്‌നം. പരസ്യത്തിലൂടെയും റസിഡന്റ്സ് അസോസിയേഷനുകൾ വഴിയും കണ്ടെത്താനാണ് ശ്രമം. അതേസമയം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷത്തിന് വാക്‌സിൻ ഇല്ലാത്തത് സ്ഥിതി സങ്കീർണമാക്കുന്നു.
തെരുവുനായ ശല്യം ഒഴിവാക്കാൻ സ്ഥിരം സംവിധാനം വേണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
മുംബയ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളുടെ വന്ധ്യംകരണത്തിന് സ്ഥിരം സംവിധാനമുണ്ട്. അവിടങ്ങളിൽ നായപിടുത്തക്കാർക്ക് ക്ഷാമമില്ല. സ്ഥിരം സംവിധാനം ഇല്ലാത്തതിനാലാണ് സംസ്ഥാനത്ത് നായ പിടുത്തക്കാരെ കിട്ടാത്തത്. സന്നദ്ധ സംഘടനകളുടെ പിന്തുണയോടെയാണ് തമിഴ്‌നാട്ടിലും കർണാടകയിലും വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ വർദ്ധനവ് നിയന്ത്രിക്കുന്നത്.
സംസ്ഥാനത്ത് ഇത്തരം സംവിധാനത്തെപ്പറ്റി ആലോചിക്കുന്നില്ല. സ്തംഭിച്ച അനിമൽ ബർത്ത് കൺട്രോൾ പരിപാടി സജീവമാക്കാൻ തീരുമാനിച്ചത് പേവിഷമരണം കൂടിയപ്പോഴാണ്. വന്ധ്യംകരണത്തിലൂടെ മാത്രം തെരുവുനായ ശല്യം കുറയ്ക്കാനാകില്ല. അവയുടെ പരിപാലനത്തിനും പുനരധിവാസത്തിനും പ്രത്യേകം പദ്ധതി വേണ്ടിവരും. വന്ധ്യംകരണം സജീവമായാൽപ്പോലും എണ്ണം കുറയാൻ വർഷങ്ങളെടുക്കും.
താഴെത്തട്ടിൽ പ്രവർത്തനം തുടങ്ങിയില്ല
വന്ധ്യംകരണത്തിന് സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും ജില്ലാതലങ്ങളിൽ ബന്ധപ്പെട്ടവരുടെ യോഗം നടന്നതല്ലാതെ താഴെത്തട്ടിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. പിടികൂടുന്ന നായ്ക്കളെ താമസിപ്പിക്കാൻ ഷെൽട്ടറും വന്ധ്യംകരണത്തിന് ശസ്ത്രക്രിയാ സൗകര്യങ്ങളും ഒരുക്കണം. നായപിടുത്തക്കാരെ കണ്ടെത്തണം. തദ്ദേശ സ്ഥാപനങ്ങൾ ഒരു നായക്ക് 1,500 രൂപ പദ്ധതി വിഹിതത്തിൽ നിന്ന് മാറ്റിവയ്ക്കണം.
വാക്‌സിൻ ഇല്ലാതെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
പേവിഷബാധയേറ്റവർക്ക് കുത്തിവയ്പിനുള്ള വാക്‌സിൻ തൃശൂർ മെഡിക്കൽ കോളേജിൽ മാത്രമേ ഉള്ളൂ. നായ്ക്കളുടെ ശല്യം കൂടുതലുള്ള ഗ്രാമങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിൽ മരുന്നില്ല. കടിയേൽക്കുന്നവരിൽ ഭൂരിഭാഗവും കൂലിപ്പണിക്കാരും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ ഉടൻ എത്തിക്കാറുള്ളത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ്. റാന്നിയിലെ പന്ത്രണ്ടുകാരി അഭിരാമി കഴിഞ്ഞ ദിവസം മരിച്ചതിന്റെ ഒരു കാരണം വാക്‌സിനെടുക്കാൻ വൈകിയതാണ്. കടിയേറ്റാലുടൻ ഇമ്മ്യൂണോഗ്‌ളോബുലിനും തുടർന്ന് ആന്റി റാബിസ് വാക്‌സിനും നൽകണം. മുഖഭാഗങ്ങളിലോ കൈകാലുകളിലോ ആണ് കടിയെങ്കിൽ നാല് മണിക്കൂറിനുള്ളിൽ വൈറസ് തലച്ചോറിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |