ഗുരുവായൂർ : തിരുവോണദിനമായ ഇന്ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം നടക്കും. പുലർച്ചെ നാലരയ്ക്കാണ് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പിക്കും. തിരുവോണത്തിന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ട് നൽകും. കാളൻ, ഓലൻ, പപ്പടം, പച്ചടി, കായവറവ്, പഴം പ്രഥമൻ, ഉപ്പിലിട്ടത്, മോര് ഉൾപ്പടെയുള്ള വിഭവങ്ങളുണ്ടാകും. വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 10ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും. അതുവരെ വരിയിൽ പ്രവേശിച്ചവർക്ക് അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലുമാണ് പ്രസാദ ഊട്ട് നൽകുക. ക്ഷേത്രത്തിൽ മേളത്തോടെയുള്ള വിശേഷാൽ കാഴ്ചശീവേലിയും ഉണ്ടാകും. രാവിലെയും ഉച്ചകഴിഞ്ഞും രാത്രിയും നടക്കുന്ന വിശേഷാൽ കാഴ്ചശീവേലിക്ക് ഗോകുൽ, ചെന്താമരാക്ഷൻ, രവികൃഷ്ണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും, ഉച്ചകഴിഞ്ഞുള്ള ശീവേലിക്ക് ഗുരുവായൂർ ശശി മാരാരും മേള പ്രമാണം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |