തൃശൂർ: പർപ്പടകപ്പുല്ലും രൗദ്രമുഖവും അണിഞ്ഞ് തെരുവിൽ കുമ്മാട്ടി ആടി ചരിത്രത്തിലേക്ക് ചുവടുവച്ച് മൂന്ന് വനിതകൾ. കരുമത്തിൽ വീട്ടിൽ അജേഷിന്റെ ഭാര്യ സനിത (40), തേരോത്ത് ലോഹിതാക്ഷന്റെ മകൾ സബിത(42), നൊട്ടത്ത് സുനിത എന്നിവരാണ് കുമ്മാട്ടിക്കളിക്ക് പെൺമുഖം നൽകിയത്. ഓണാഘോഷത്തിന്റെ ഭാഗമായി കിഴക്കുംപാട്ടുകര വടക്കുംമുറി ദേശത്തിനായാണ് മൂന്നു വനിതകൾ, ലിംഗനീതിയുടെയും തുല്യതയുടെയും ആഘോഷം കൂടിയായി കുമ്മാട്ടിയെ മാറ്റിയത്. സനിതയും സബിതയും സഹോദരിമാരാണ്.
കുമ്മാട്ടിക്കളി തുടങ്ങിയ കാലം മുതൽക്കേ, പുരുഷന്മാർ മാത്രമാണ് ഈ കലാപ്രകടനത്തിന് വേഷമിട്ടിരുന്നത്. തിരുവോണത്തിനും രണ്ടോണത്തിനും വിവിധ ദേശക്കാരുടെ കുമ്മാട്ടികൾ കൂട്ടമായി നഗരത്തിലിറങ്ങിയെങ്കിലും പെൺതരികൾ ഉണ്ടായിരുന്നില്ല. എന്നാൽ, മൂന്നോണനാളിൽ ഒരുമടിയും കൂടാതെ പെൺകുമ്മാട്ടികൾ ആടിത്തിമിർത്തു. കൊവിഡ്കാലത്തെ അടച്ചുപൂട്ടലുകൾ കഴിഞ്ഞ് ആരംഭിച്ച ആഘോഷങ്ങൾക്ക് മാറ്റേകുന്നതായി വനിതകളുടെ കുമ്മാട്ടിവേഷം. 40 കുമ്മാട്ടികളുമായാണ് കിഴക്കുംപാട്ടുകര പനമുക്കംപിള്ളി ക്ഷേത്രത്തിന് മുന്നിൽനിന്ന് വടക്കുമുറി ദേശക്കാർ തെരുവിലിറങ്ങിയത്. കിഴക്കുംപാട്ടുകര പ്രദേശത്തെ വീട്ടുപടിക്കലെത്തിയ ശേഷം, എസ്.എൻ.എ ഔഷധശാല വലയംവച്ച് തിരിച്ച് പനമുക്കംപിള്ളിയിൽ എത്തി. രാത്രി 7.30ഓടെ കുമ്മാട്ടിക്കളിക്ക് തിരശീല വീണു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |