തൃശൂർ: പതിനാറ് വർഷമായി അപ്പൻ പുലിയാകുന്നത് കണ്ടും കേട്ടും അറിഞ്ഞപ്പോൾ മോനും കമ്പം കയറി, ഈയാണ്ടിൽ അപ്പന്റെ പോലെ അവനും പുലിയായി. അപ്പനും മോനും അങ്ങനെ പുലിക്കളിക്കാരുടെയും ആസ്വാദകരുടെയും ഇടയിൽ പുപ്പുലികളായി.
അയ്യന്തോൾ കുളങ്ങര വീട്ടിൽ ജിത്തുവും (41) മകൻ ക്രിസ് റയാനുമാണ് പുലികളായത്. ജിത്തു ഡ്രൈവറാണ്. പക്ഷേ, പുലിക്കളിയുടെ പിന്നാലെയാണ് ഓട്ടം പാച്ചിൽ. നായ്ക്കനാൽ, കോട്ടപ്പുറം തുടങ്ങിയ ദേശങ്ങൾക്കൊപ്പമായിരുന്നു മുൻപ്. ആറുവർഷമായി അയ്യന്തോളിന്റെ പുലിയായി. അപ്പന്റെ ആവേശം കണ്ടപ്പോൾ ക്രിസ് റയാനും വെറുതെയിരിക്കാനായില്ല.
അയ്യന്തോൾ നിർമല കോൺവെന്റിലെ ആറാം ക്ലാസുകാരനായ ക്രിസ് റയാൻ അപ്പന്റെ അടക്കം പുലിക്കളിയാട്ടം യൂട്യൂബിൽ കണ്ടുപഠിച്ചാണ് ഇത്തവണ നാലോണത്തിന് പുലിയാകാൻ താനുമുണ്ടെന്ന് പറഞ്ഞത്. അയ്യന്തോൾ ദേശക്കാർക്കുമുന്നിൽ അവൻ ചുവടുവെച്ച് കാണിച്ചു, 'പുലിക്കളി ടെസ്റ്റി'ൽ പാസായി. അങ്ങനെ അയ്യന്തോൾ ദേശത്തെ പ്രായം കുറഞ്ഞ പുലിയായി ക്രിസ് വേഷമിട്ടു.
ചാത്തുണ്ണിയാശാന്റെ സംഘമാണ് അയ്യന്തോൾ. ചാത്തുണ്ണിയാശാന്റെ വിയോഗം അയ്യന്തോളുകാർക്ക് മറക്കാനാകില്ല. അതുകൊണ്ടു ഒരു പുലിവേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒഴിച്ചിട്ടു. അമ്പത്തിയൊന്ന് പുലിവേഷക്കാർക്ക് പകരം അമ്പത് മാത്രം. അങ്ങനെ കൊവിഡാനന്തര പുലിക്കളിയിൽ ആവേശത്തോടെ അയ്യന്തോളുകാർ, അപ്പനും മകനുമെല്ലാമായി ഇറങ്ങി. അയ്യന്തോൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നൂറുകണക്കിന് പേരാണ് പുലിക്കളി ഒരുക്കം കാണാനെത്തിയത്. യൂ ട്യൂബർമാരും നാട്ടുകാരും മറുനാട്ടുകാരുമെല്ലാം അയ്യന്തോളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |