നന്തിക്കര : നെൽപ്പാടങ്ങളെ വിഴുങ്ങിയ മണ്ണെടുത്ത വെള്ളക്കുഴികളിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള താമര വിരിയും. ഇഷ്ടികയ്ക്കും ഓട്ടുകമ്പനികൾക്കുമായി മണ്ണ് ഖനനം ചെയ്ത് കുഴികളായി മാറിയ പറപ്പൂക്കര പഞ്ചായത്തിലെ രാപ്പാൾ പാട ശേഖരം, തൊട്ടിപ്പാൾ മാടപ്പുറം എന്നിവിടങ്ങളാണ് താമരപ്പൊയ്കകളായി മാറുക. 300 ഏക്കറോളം സ്ഥലത്താകും കൃഷിയിറക്കുകയെന്ന് പ്രദേശത്തെ കർഷകർ പറയുന്നു. പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ അഭ്യർത്ഥന മാനിച്ചെത്തിയ ഡോ.തോമസ് ഐസക്ക് തരിശിടം സന്ദർശിച്ചപ്പോഴാണ് ഈ ആശയം മുന്നോട്ടുവച്ചത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം മുതൽ നിരവധി ക്ഷേത്രങ്ങളിൽ പ്രതിദിനം ആയിരക്കണക്കിന് താമര മൊട്ടുകൾ ആവശ്യമുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യത്തിൽ ഭൂരിപക്ഷമെത്തുന്നത് അന്യ സംസ്ഥാനത്ത് നിന്നുമാണ്. നേദ്യക്കദളി വാഴക്കൃഷിയിലൂടെ പ്രസിദ്ധമായ പുതുക്കാട് മണ്ഡലത്തിൽ ഉൾപ്പെട്ട പറപ്പൂക്കരയിൽ നിന്നും ഇതോടെ താമരപ്പൂവിന്റെ സൗരഭ്യവും പരക്കും. ഇതോടൊപ്പം മത്സ്യക്കൃഷിയും ഉണ്ടാകും. ഇത്രയും സ്ഥലത്തെ പുല്ലും അഴുക്കും മാറ്റി കൃഷിയോഗ്യമാക്കാൻ വലിയ ചെലവ് വരും. അതിനൊരു ലേബർ ബാങ്ക് (കർഷകത്തൊഴിലാളികളുടെ കൂട്ടായ്മ) രൂപീകരിക്കും. സംഘം ഈ പ്രദേശമാകെ കൃഷിയോഗ്യമാക്കി താമരക്കുളങ്ങളാക്കും. വിവിധ സബ്‌സിഡി കഴിച്ചുള്ള കൂലിച്ചെലവ് വിളവെടുക്കുമ്പോൾ അതിൽ നിന്നാണ് ഈടാക്കുക. ഭൂവുടമസ്ഥർക്ക് ഒരു റിസ്‌കുമില്ല. അതുവരെ കൂലി കൊടുക്കാൻ സഹകരണ ബാങ്ക് ധനസഹായം നൽകണം. കൂലിച്ചെലവ് മുഴുവൻ മുതലായിക്കഴിഞ്ഞാൽ പിന്നീടുള്ള വരുമാനം ഭൂവുടമസ്ഥർക്ക് ആയിരിക്കും. പരിപാലനത്തിനുള്ള തുക സംഘത്തിന് നൽകിയാൽ മതിയാകും.
നെൽപ്പാടത്തു നിന്ന് ഇഷ്ടികപ്പാടത്തേക്ക്
ഒരു കാലത്ത് ജില്ലയിലെ പ്രധാന നെൽപ്പാടങ്ങളായിരുന്നു പറപ്പൂക്കര പഞ്ചായത്തിലേത്. നെൽക്കൃഷി ലാഭകരമല്ലാതായതോടെ കളിമൺ വ്യവസായം തഴച്ചുവളർന്നു. ഓട്ടുകമ്പനികൾ പാടശേഖരങ്ങളിലെ കളിമണ്ണ് അശാസ്ത്രീയമായി കുഴിച്ചെടുത്ത് തുടങ്ങിയത് കൂടാതെ നാടൻ ഇഷ്ടിക നിർമ്മാണവും ആരംഭിച്ചു. ഇതോടെ മണ്ണെടുത്ത പാടം മുഴുവൻ വെള്ളക്കുഴികളായി. പറപ്പൂക്കരയിലെ രാപ്പാൾ പാട ശേഖരം, തൊട്ടിപ്പാൾ മാടപ്പുറം എന്നിവ അശാസ്ത്രീയമായ ഖനനം മൂലം വെള്ളക്കുഴികളായി. വർഷങ്ങൾ പിന്നിട്ടപ്പോൾ ഇവിടം പുല്ലും പായലും നിറഞ്ഞു. ഭൂമി പാതാളത്തോളം താഴ്ന്നപ്പോഴാണ് പ്രകൃതി സ്‌നേഹികൾ ഉണർന്നത്. ഇതോടെ പ്രതിഷേധമുയർന്നു. പിന്നീട് എല്ലാം നിരോധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |