തൃശൂർ: മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന 'യത്‌നം' പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതിയായി.
വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറുമാസം വരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്തികൾക്ക് പരമാവധി 40000 രൂപ വീതം അനുവദിക്കും.
യുജിസി, നെറ്റ്, ജെആർഎഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്തികൾക്ക് പരമാവധി 40000 രൂപ വീതം വരെയും നൽകും.
ട്രാൻസ്ജെൻഡർ ക്ഷേമപദ്ധതികൾക്ക് വകയിരുത്തിയ നാലരക്കോടി രൂപയിൽ നിന്നാണ് 'യത്‌നം' പദ്ധതിയിൽ സാമ്പത്തികസഹായം നൽകുന്നത്.
- ഡോ. ആർ. ബിന്ദു, മന്ത്രി
സഹായം ആർക്ക് ?
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനുമായാണ് 'യത്‌നം' ആരംഭിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |