പുതുക്കാട്: ജനതാ പാർട്ടി പ്രസിഡന്റായിരുന്ന എസ്.ചന്ദ്രശേഖർ 39 വർഷം മുമ്പ് ഒരു ഭാരത യാത്ര നടത്തിയതിന്റെ ഓർമ്മ ഇന്നും കുറുമാലിക്കുണ്ട്. കന്യാകുമാരിയിൽ നിന്നും നടന്നുപോയിരുന്ന ചന്ദ്രശേഖറിനും സംഘത്തിനും അന്ന് കുറുമാലിയിൽ ചായയും ബിസ്‌ക്കറ്റും, നാരങ്ങാവെള്ളവും നൽകിയിരുന്നു. 1983 ലായിരുന്നു യാത്ര. 1990 ൽ അദ്ദേഹം പ്രധാനമന്ത്രിയുമായി. ഇപ്പോൾ കോൺഗ്രസ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കുറുമാലിയിലെത്തുന്നു. പ്രഭാതഭക്ഷണത്തിന് കുറുമാലിയെ തെരഞ്ഞെടുക്കുന്നു. യാദൃശ്ചികതകളേറെയുണ്ട് യാത്രകൾ തമ്മിൽ.
കന്യാകുമാരിയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ ഭാരതം മുഴുവൻ ആ സോഷ്യലിസ്റ്റ് നടന്നു. കുറുമാലി പുഴയുടെ ഓരത്ത് താമസിച്ചിരുന്ന കെ.ആർ.എസെന്ന് അറിയപ്പെട്ടിരുന്ന കോമത്തുകാട്ടിൽ ശങ്കരനാണ് സംഘത്തിന് അന്ന് ലഘുഭക്ഷണം നൽകിയത്. ഇന്നലെ രാഹുൽ ഗാന്ധി കുറുമാലിയിൽ പ്രഭാത ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിന് ഏതാനും മീറ്ററുകൾ മാത്രം മാറിയായിരുന്നു ചന്ദ്രശേഖറും സംഘവും പതിനഞ്ച് മിനിറ്റ് സമയം ചെലവിട്ട കെ.ആർ.എസിന്റെ വീട്. ഇന്നത്തെ സൗകര്യങ്ങളും വാർത്താവിനിമയ സൗകര്യങ്ങളുമില്ലാതിരുന്ന ആ കാലത്ത് മഹാനായ ഒരു സോഷ്യലിസ്റ്റ് നേതാവ് ഭാരതത്തെ അറിയാൻ നടത്തിയ യാത്ര ഒരു പുതുമയും സാഹസവുമായിരുന്നു. ആ യാത്രയുടെ ഓർമ്മയ്ക്ക് നിർമ്മിച്ചതാണ് അട്ടപ്പാടിയിലെ ഭാരത യാത്രാ കേന്ദ്രം. യാത്ര നടത്തുമ്പോൾ ജനതാപാർട്ടിയുടെ ദേശീയ പ്രസിഡന്റായിരുന്നു എസ്.ചന്ദ്രശേഖർ. അന്നത്തെ യാത്രയിൽ എത്തുന്നിടത്ത് തങ്ങുകയും, കിട്ടുന്ന ഭക്ഷണം കഴിക്കുകയുമായിരുന്നു. വലിയൊരു സംഘം പ്രവർത്തകർ സ്ഥിരം യാത്രക്കാരായി ഉണ്ടായിരുന്നു. കെ.ആർ.എസ്. മരിച്ചു. വീടും സ്ഥലവും കൈമാറി, പിന്നീട് അവിടെ ഹോട്ടലായി. ഇപ്പോൾ ഹോട്ടലും പ്രവർത്തിക്കുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |