തൃശൂർ: 2018 - 2022, 2019 - 2023 ബാച്ചുകളിലെ ഇയർ ബാക്ക് സംവിധാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ സർവകലാശാലയ്ക്ക് മുന്നിൽ നടത്തുന്ന സമരം ശക്തമാക്കുമെന്ന് ബിഫാം വിദ്യാർത്ഥികൾ.
വിദ്യാർത്ഥികൾ നടത്തുന്ന സമരം 16-ാം ദിവസത്തേക്ക് കടന്നിട്ടും വൈസ് ചാൻസലർ ഉൾപ്പെടെയുള്ള അധികൃതർ നടപടിയെടുക്കുന്നില്ല. കഴിഞ്ഞ 17 ന് നടന്ന ചർച്ചയിൽ തീരുമാനമെടുക്കാതെ വിദ്യാർത്ഥികളോട് വളരെ മോശമായാണ് അധികൃതർ പെരുമാറിയതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു.
സർവകലാശാലാ അങ്കണത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയ 55 വിദ്യാർത്ഥികളുടെ പേരിൽ പൊലീസ് കേസെടുത്തെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കൊവിഡിനെത്തുടർന്നും ഓൺലൈൻ ക്ലാസുകളും കാരണം ഒന്നര വർഷത്തോളം കോഴ്‌സ് ഇഴയുകയാണ്.
ഇയർ ബാക്ക് സംവിധാനം നടപ്പാക്കിയതോടെ നാലു വർഷം കൊണ്ട് തീരേണ്ട കോഴ്‌സ് ആറും ഏഴും വർഷം വരെ നീളുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
ഇടവേളകളില്ലാതെ വളരെ അടുപ്പിച്ചാണ് സർവകലാശാല ഇപ്പോൾ പരീക്ഷകൾ നടത്തുന്നത്. ഒരു സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് പിറ്റേ ദിവസം അടുത്ത സെമസ്റ്റർ പരീക്ഷ തുടങ്ങുകയാണ്. പരീക്ഷകൾ കഴിഞ്ഞാൽ ഫലം പ്രസിദ്ധീകരിക്കാൻ വളരെ കാലതാമസമെടുക്കുകയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
വായ്പയെടുത്തവർക്ക് തിരിച്ചടി
ഭൂരിഭാഗം വിദ്യാർത്ഥികളും ബാങ്ക് വായ്പയെടുത്താണ് പഠിക്കുന്നത്. ബാങ്കുകളുടെ നിയമം അനുസരിച്ച് നാലു വാർഷം കഴിഞ്ഞ് അടുത്ത ഒരു വർഷത്തിനുള്ളിൽ വായ്പാത്തുക തിരിച്ചടച്ച് തുടങ്ങണം. നിലവിലെ സാഹചര്യത്തിൽ കോഴ്‌സ് ഇഴയുന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഏറെ ബുദ്ധിമുട്ടിലാക്കും.
ഇയർ ബാക്ക് അനുഭവിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും അവസാന വർഷം വരെ ക്ലാസുകൾ നഷ്ടപ്പെടാതെ തുടരാൻ അനുവദിക്കുക, കോഴ്‌സ് ലാഗിനു ആധാരമായി വേണ്ട നടപടികൾ സ്വീകരിച്ച് എത്രയും പെട്ടെന്ന് കോഴ്‌സ് തീർക്കുക, കൃത്യമായ ഇടവേളകൾ നൽകി പരീക്ഷകൾ നടത്തുക എന്നിവയൊക്കെയാണ് ആവശ്യങ്ങൾ.
- അബിൻഷാ ഷാജു, എസ്. നൗഫൽ അലി, റലേഷ് ചന്ദ്രൻ
(വിദ്യാർത്ഥി പ്രതിനിധികൾ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |