തൃശൂർ : ക്ഷീണിതനാകാതെ ആയിരങ്ങൾക്ക് ആവേശം പകർന്ന് രാഹുൽ. മുപ്പത് കിലോമീറ്ററാണ് ദിവസവും രാഹുൽ നടക്കുന്നത്. വെയിൽ പരക്കും മുമ്പ് യാത്ര തുടരുന്ന ജോഡോ യാത്രയിൽ കൃത്യസമയം പാലിക്കാൻ രാഹുൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. ഇന്നലെ രാവിലെ പേരാമ്പ്രയിൽ നിന്ന് 6.30 ന് ആരംഭിച്ച യാത്ര കൃത്യം പത്തിന് തന്നെ ആമ്പല്ലൂരിലെത്തി. എന്നാൽ തൃശൂരിലേക്കുള്ള യാത്ര ജനപങ്കാളിത്തം മൂലം അൽപ്പം വൈകി. തൃശൂരിലെ യാത്രാ മദ്ധ്യേ മുണ്ടുപാലത്ത് വെള്ളം കുടിക്കാനും രാഹുൽ കയറി. യാത്ര കടന്നുപോകുന്ന വഴിയോരങ്ങളിലെ ഇരുവശങ്ങളിലും നിരവധി പേരാണ് രാഹുൽ ഗാന്ധിയെ കാണാൻ കാത്തുനിന്നിരുന്നത്. കേരളത്തിലെ മുൻനിര നേതാക്കൾ എല്ലാം യാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലത്തെ യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അൽപ്പനേരം പങ്കുചേർന്നു. കെ.മുരളീധരൻ മുഴുവൻ സമയവും ജാഥയെ അനുഗമിക്കുന്നുണ്ട്.
രാഹുലിനെ കാത്ത് പതിനായിരങ്ങൾ ഒല്ലൂരിൽ
ഒല്ലൂർ: ഒല്ലൂർ സെന്ററിലെത്തിയ ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധിയെ വരവേൽക്കാൻ സ്ത്രീകളടക്കമുള്ള പതിനായിരക്കണക്കിന് ജനങ്ങൾ സെന്ററിലെത്തി. ആവേശം അതിരു വിട്ടത് സുരക്ഷാ ഉദ്യോഗസ്ഥർക്കും പൊലിസിനും തലവേദനയായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എൽ.എമാരായ രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ്, അൻവർ സാദത്ത്, ടി.ജെ.സനീഷ് കുമാർ, എം.പിമാരായ രമ്യ ഹരിദാസ്, കെ.സി.വേണുഗോപാൽ, കെ.മുരളീധരൻ, വി.ടി.ബൽറാം, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരും സ്വീകരിക്കാനെത്തി. തലോർ ബൈപാസിൽ നിന്നും നിശ്ചയിച്ചിരുന്ന യാത്ര സുരക്ഷാപ്രശ്നങ്ങളെ മുൻനിർത്തി ഒല്ലൂരിലേക്ക് മാറ്റി. തുടർന്ന് കുരിയച്ചിറ, ശക്തൻ സ്റ്റാൻഡ് വഴി, പട്ടാളം റോഡ്, എം.ഒ.റോഡിലൂടെ, സ്വരാജ് റൗണ്ടിൽ കയറി, നഗരം ചുറ്റി തെക്കേ ഗോപുര നടയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |