പാലപ്പിള്ളി: ചിമ്മിനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തോട് ചേർന്ന് കാട്ടുമൃഗങ്ങളും വളർത്തുമൃഗങ്ങളും ചത്തു. പേ വിഷബാധയെന്ന് സംശയിക്കുന്നു. കുയിലാൻ തൊടി പാത്തുമ്മയുടെ എരുമ, പല്ലേരി ബാവ, വെളിങ്ങാടൻ മാഹിം എന്നിവരുടെ പശുക്കളുമാണ് ഇന്നലെ ചത്തത്.
തോട്ടത്തിൽ മേഞ്ഞു നടന്നിരുന്ന വളർത്തുമൃഗങ്ങളെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. എസ്‌റ്റേറ്റ് മാനേജരുടെ ബംഗ്‌ളാവിനടുത്താണ് മാനിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് തോട്ടത്തിൽ രണ്ട് പന്നികളെ ചത്ത നിലയിൽ കണ്ടത്. നാലു ദിവസം മുമ്പ് അസീസ് എന്ന ആളുടെ പശുക്കുട്ടി ചത്തിരുന്നു. പേ ലക്ഷണം കണ്ടതിനെ തുടർന്ന് പത്ത് ദിവസം മുമ്പ് ഇവിടെ പശുവിനെ വെടിവെച്ച് കൊന്നിരുന്നു.
പേ ലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം ആദിവാസി വീട്ടമ്മ മരിച്ചിരുന്നു. വീട്ടമ്മയ്ക്ക് ആദിവാസികൾ വളർത്തിയിരുന്ന വളർത്തു നായയുടെ കടിയാണേറ്റത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് വനത്തിൽ പോകുമ്പോൾ കൂടെ കൊണ്ടുപോകുന്ന ഇവരുടെ നായ ഒട്ടേറെ തെരുവുപട്ടികളെയും ഒരു പശുവിനെയും കടിച്ചിരുന്നു. തോട്ടം തൊഴിലാളികളും തദ്ദേശീയരും വളർത്തുമൃഗങ്ങളെ തോട്ടങ്ങളിൽ അഴിച്ചുവിട്ടാണ് വളർത്തുന്നത്. ചത്തമാനിനെ വനം വകുപ്പ് അധികൃതർ മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. മാനിനെ കാട്ടുമൃഗങ്ങൾ ആക്രമിച്ചതിന്റെ ലക്ഷണമുണ്ടായിരുന്നതായി വനപാലകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |