തൃശൂർ: പഠനവും പരീക്ഷയും സമയബന്ധിതമായി നടത്താതിരിക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമായതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സർവകലാശാലകൾ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.ഫാം ആറും ഏഴും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഉടൻ പ്രസിദ്ധീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. സർവകലാശാല രജിസ്ട്രാർക്കാണ് ഉത്തരവ് നൽകിയത്. ബി.ഫാം കോഴ്‌സിന്റെ ക്ലാസുകളും സെമസ്റ്റർ പരീക്ഷകളും യഥാസമയം നടത്തുന്നില്ലെന്നാരോപിച്ച് വിദ്യാർത്ഥി സമർപ്പിച്ച പരാതിയിലാണ് നടപടി.
സർവകലാശാലാ രജിസ്ട്രാർ കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എട്ടാം സെമസ്റ്റർ പരീക്ഷ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള എല്ലാ സെമസ്റ്റർ പരീക്ഷകളും പാസാകണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബി.ഫാം എട്ടാം സെമസ്റ്റർ റഗുലർ പരീക്ഷാഫലം ഇക്കഴിഞ്ഞ 19ന് പ്രസിദ്ധീകരിച്ചതായി റിപ്പോർട്ടിലുണ്ട്. ആറ്, ഏഴ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |