തൃശൂർ: പ്രവചനങ്ങളും പരമ്പരാഗത കാലാവസ്ഥാരീതികളും അട്ടിമറിച്ച് നേരവും കാലവും തെറ്റി മഴ പെയ്യുന്നതോടെ നെൽക്കൃഷി രീതികളും മാറിമാറിയുന്നതിന്റെ ആശങ്കയിലാണ് കർഷകർ. സാധാരണ ഡിസംബറിൽ ഇറക്കേണ്ട കോൾപ്പാടത്തെ നെൽക്കൃഷി ഈ മാസം തന്നെ തുടങ്ങി. അതേസമയം, ഈ സമയത്ത് തുടങ്ങേണ്ട മുണ്ടകൻകൃഷി വേണ്ടത്ര വെള്ളമില്ലാത്തതിനാൽ പലയിടങ്ങളിലും തുടങ്ങിയിട്ടുമില്ല.
കൊയ്ത്തുസമയത്തെ മഴയുടെ നിഴലിലാണ് മുണ്ടകനും കോൾപ്പാടത്തെ കൃഷിയും. ഡിസംബറിൽ തുടങ്ങിയാൽ മേയിൽ അവസാനിക്കുന്നതാണ് കോൾപ്പടവിലെ കൃഷി. എന്നാൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം മേയിൽ തന്നെ കനത്ത മഴയാണ്. ഇടവപ്പാതി നേരത്തെയായതോടെ കൊയ്ത്തുസമയത്തെ കോൾപ്പാടം കർഷകർക്ക് കണ്ണീർപ്പാടമായി. വിളഞ്ഞ പാടങ്ങളിൽ വെള്ളം കയറിയതിനാൽ തന്നെ ടൺ കണക്കിന് നെല്ല് പൂർണമായും നശിച്ചിരുന്നു. ജനുവരി, ഫെബ്രുവരിയോടെ കൊയ്ത്ത് പൂർത്തിയാക്കാമെന്ന പ്രതീക്ഷയോടെയാണ് ഇരുപ്പൂകൃഷിയുള്ള സമയത്തേക്ക് കൃഷി മാറിയത്.
മുണ്ടകൻ കൃഷിയിലെ ഏറ്റവും പ്രധാന പ്രശ്‌നം പറ്റിയ വിത്ത് ആവശ്യത്തിന് കിട്ടാത്തതാണ്. നാടൻ വിത്തുകൾ കൃഷി ചെയ്തിരുന്ന പഴയകാലത്ത് അതിനു മുമ്പുള്ള മുണ്ടകനിൽ കൊയ്‌തെടുത്ത വിത്തുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവയുടെ കൃഷി കുറഞ്ഞു. പുതിയ വിത്തുകളിൽ മൂപ്പുകുറഞ്ഞവയുടെ മുളയ്ക്കാനുള്ള കഴിവ് വേഗത്തിൽ നഷ്ടമാകുന്നതിനാൽ മുൻവർഷങ്ങളിലെ മുണ്ടകന്റെ വിത്തുകൾ പറ്റാതെ വരുന്നുമുണ്ട്.
മുണ്ടകൻകൃഷി തുടങ്ങാൻ നിലം ഒരുക്കുന്നതിനുള്ള മതിയായ വെളളമില്ലെന്ന പരാതിയാണ് കർഷകർക്കുള്ളത്. തോടുകളും തടയണകളും തുറന്നിട്ടിരിക്കുന്നതിനാൽ വെള്ളം പാടത്ത് ശേഖരിക്കാനാകുന്നില്ല. ജില്ലയുടെ വടക്ക് പടിഞ്ഞാറ് മേഖലകളിലാണ് കൂടുതലായും മുണ്ടകൻ കൃഷിയുള്ളത്. കഴിഞ്ഞവർഷവും പ്രതികൂല കാലാവസ്ഥയും രോഗവും മൂലം വലിയ തോതിൽ വിളവ് കുറഞ്ഞിരുന്നു. നെല്ല് സംഭരണവും പ്രതിസന്ധിയുണ്ടാക്കി. നടപടികൾ പൂർത്തിയാക്കി നെല്ലെടുക്കൽ തുടങ്ങാൻ ആഴ്ചകൾ കാത്തിരിക്കേണ്ടി വന്നു. അതുവരെ നെല്ല് സൂക്ഷിക്കാൻ കർഷകർ നട്ടം തിരിയുകയായിരുന്നു.
കാലാവസ്ഥയിലെ ഏറ്റക്കുറച്ചിൽ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. കർഷകരുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ പരിഹാരമുണ്ടാക്കാൻ അധികൃതർ തയ്യാറാവണം.
- ചന്ദ്രൻ ആലാട്ട്, ജൈവകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |