ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് ഒരുക്കം പൂർത്തിയായി. ഇന്നലെ പുസ്തകം പൂജവെയ്പ്പിനായി കുട്ടികളടക്കം നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി. മഹാനവമി ദിനമായ ചൊവ്വാഴ്ച കുട്ടികളെ എഴുത്തിനിരുത്തൽ ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. വിജയദശമി ദിവസമായ നാളെ പുലർച്ചെ 4 മുതൽ നടതുറപ്പും, ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തലും ആരംഭിക്കും.
തിരുവുള്ളക്കാവ് വാരിയത്തെ ശ്രീധരൻ വാര്യരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യന്മാർ കുരുന്നുകളെ എഴുത്തിനിരുത്തും. വൈകീട്ടും എഴുത്തിനിരുത്തൽ തുടരും . ഭക്തജന തിരക്ക് കണക്കിലെടുത്ത് ഇക്കുറി 150 കിലോ വരുന്ന അരി കൊണ്ട് പായസം, 500 കിലോഗ്രാം വരുന്ന അപ്പം നിവേദ്യങ്ങളും ഒരുക്കും. മഹാനവമി ദിവസമായ 4 ന് , പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ വൈകീട്ട് തായമ്പക, ക്ഷേത്ര നടവഴിയിൽ പെരുമ്പിള്ളിശേരി സെന്റർ കാവടിസമാജം, പെരുമ്പിള്ളിശേരി യുവജന കാവടിസമാജം, ശ്രീധർമ്മശാസ്താ കാവടിസംഘം മര്യാദ മൂല, ശ്രീബലരാമ കാവടിസമാജം പൂ ച്ചിന്നിപ്പാടം, ചൊവ്വൂർ സൗഹൃദ കാവടിസമാജം എന്നീ സംഘങ്ങളുടെ കാവടിയാട്ടം ഉണ്ടാകും.
ക്ഷേത്രത്തിനകത്ത് പ്രത്യേകം വഴിപാട് കൗണ്ടറും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹന പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം സെക്രട്ടറി എ.എ.കുമാരൻ അറിയിച്ചു.
ആദ്യക്ഷരം കുറിക്കാൻ കുരുന്നുകൾ
തൃശൂർ : രണ്ട് ദിവസത്തെ സരസ്വതി പൂജകൾക്ക് ശേഷം നാളെ ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം നുകരും. കൂടുതൽ കുട്ടികളെ എഴുത്തിനിരുത്തുന്നത് ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിന് മുന്നിൽ ആയിരക്കണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിക്കും. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ ബുധനാഴ്ച്ച രാവിലെ 7.30ന് പൂജയെടുപ്പ്, തുടർന്ന് ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിൽ ഡോ.ടി.പി.സേതുമാധവൻ പങ്കെടുക്കും. തിരുവമ്പാടി ക്ഷേത്രത്തിൽ ആദ്യക്ഷര ലോകത്തേക്ക് കടന്നുവരുന്ന കുരുന്നുകൾക്ക് വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കാൻ അവസരമൊരുക്കിയതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 9ന് പൂജയെടുപ്പിന് ശേഷമാണ് വിദ്യാരംഭചടങ്ങ് നടക്കുക. തോട്ടം നീലകണ്ഠൻ നമ്പൂതിരി കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും. വടക്കുന്നാഥൻ ക്ഷേത്രം, പാറമേക്കാവ്, കുളശേരി, മിഥുനപ്പിള്ളി, അശോകേശ്വരം ക്ഷേത്രങ്ങളിലും നാളെ എഴുത്തിനിരുത്തൽ നടക്കും. ഇന്നലെ ക്ഷേത്രങ്ങളിൽ വൻതിരക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |