തൃശൂർ : കൊവിഡ് കർട്ടനിട്ട അരങ്ങിൽ വീണ്ടും പ്രതീക്ഷകളുടെ ബെൽ. ഉള്ളതെല്ലാം വിറ്റും വായ്പയെടുത്തും സ്വരുക്കൂട്ടിയ തുകയിൽ അരങ്ങിനെ വിസ്മയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടക കലാകാരന്മാർ. ഒപ്പം കുടുംബം പുലർത്താമെന്ന പ്രതീക്ഷകളും. കഴിഞ്ഞ രണ്ട് വർഷമായി പുതിയ നാടകങ്ങളും അവതരിപ്പിക്കാൻ അരങ്ങുമില്ലാതെ ഒതുങ്ങിയ നാടക സംഘം പുത്തൻ ഉത്സവ സീസണിനെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരു കാലത്ത് നൂറുക്കണക്കിന് നാടക സംഘങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇരുപതോളം പ്രൊഫഷണൽ നാടക സംഘങ്ങളാണ് പുതിയ നാടകങ്ങളുമായി സജ്ജമായിരിക്കുന്നത്. അതിൽ പലരും കൊവിഡ് കാലത്ത് കളിച്ച നാടകങ്ങളുമായിട്ടാണ് അരങ്ങിലെത്തുന്നത്. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന നാടകോത്സവങ്ങളാണ് സമിതികളുടെ പ്രതീക്ഷ. ഇവിടെ നിന്നാണ് ഈ സീസണിൽ ക്ഷേത്രങ്ങൾ, മറ്റ് ആരാധനാലയങ്ങൾ, ക്ലബ്ബുകൾ എന്നിവ നാടകം ബുക്ക് ചെയ്യുക. പത്ത് പതിനഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് പലരും നാടകം ബുക്ക് ചെയ്യുന്നത്. ഒട്ടേറെ മികച്ച നാടക സംഘങ്ങൾ ജില്ലയിൽ നിലനിന്നിരുന്നെങ്കിലും ഭൂരിഭാഗം പേരും ഇതുവരെയും രംഗത്തിറങ്ങിയിട്ടില്ല.
അക്കാഡമിയെന്ന വെട്ടം
സംഗീത നാടക അക്കാഡമി പ്രൊഫഷണൽ നാടക സംഘങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ നാടകസംഘങ്ങൾക്ക് സംഗീത നാടക അക്കാഡമി നൽകുന്ന രണ്ട് കോടി രൂപ ധനസഹായ പദ്ധതിയിലേക്ക് 50 നാടകങ്ങളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ആകെ രണ്ട് കോടി രൂപ ധനസഹായം അക്കാഡമി അനുവദിക്കും. 114 പ്രൊഫഷണൽ നാടക സംഘങ്ങളുടെ അപേക്ഷയിൽ നിന്നാണ് 50 നാടകങ്ങൾ തെരഞ്ഞെടുത്തത്.
പ്രതീക്ഷകളുടെ ഉത്സവങ്ങൾ
ടാസ് നാടകോത്സവം, തൃപ്രയാർ നാടക വിരുന്ന്, ചൂരക്കാട്ടുകര നാടകോത്സവം തുടങ്ങി നാടകോത്സവങ്ങൾ ബുക്കിംഗിന് വഴിതുറക്കും. വരുന്ന ഉത്സവ സീസണിലാണ് പ്രതീക്ഷ. കൊവിഡ് കടന്നതോടെ ഉത്സവങ്ങൾ ആർഭാടപൂർവം നടത്തുമെന്ന പ്രതീക്ഷയാണ് സമിതികൾക്ക്. തിരുവില്വാമലയിൽ നിന്ന് ആരംഭിക്കുന്ന ഉത്സവകാല സീസണുകളാണ് നാടകങ്ങളെ പുഷ്ടിപ്പെടുത്തുക. രാത്രി പത്തിന് ശേഷം മൈക്ക് ഉപയോഗിക്കാൻ പാടില്ലായെന്നത് തിരിച്ചടിയാകുന്നുണ്ട്. നേരത്തെ പ്രധാന വിശേഷ ദിവസങ്ങളിൽ രണ്ടും മൂന്നും സ്റ്റേജുകളിൽ അവതരണം ലഭിച്ചിരുന്നു.
പ്രതീക്ഷകൾ ഇങ്ങനെ
നല്ല സമിതികൾക്ക് ഒരു സീസണിൽ ലഭിക്കുക
150 മുതൽ 200 കളികൾ
നല്ല നാടകങ്ങൾക്ക് ലഭിക്കുക
35,000 രൂപ മുതൽ 50,000 വരെ
ജില്ലയിലുള്ളത് 20 സമിതികൾ
മുൻകാലങ്ങളെ പോലെ മാസങ്ങൾക്ക് മുമ്പുള്ള ബുക്കിംഗ് ആരംഭിച്ചിട്ടില്ല. 20ഓളം സമിതികളാണ് പ്രധാനമായും ബുക്കിംഗിന് സജ്ജമായിരിക്കുന്നത്. നേരത്തെ നൂറോളം സമിതികളുണ്ടായിരുന്നു.
കെ.വി.രാമകൃഷ്ണൻ
പ്രോഗ്രാം ബുക്കിംഗ് ഏജന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |