കയ്പമംഗലം: നബിദിനം എത്തിയാൽ കയ്പമംഗലത്തെ ഹൈലൈറ്റ് കാക്കാത്തുരുത്തി ഗ്രാമം അണിയിച്ചൊരുക്കുന്ന മെഗാ ദഫാണ്. ഇമ്പമാർന്ന ഈരടികൾക്കൊത്ത് ദഫിൽ താളമിട്ട് ചുവട് വയ്ക്കുന്ന ചെറുപ്പക്കാർ ഇന്ന് ഗ്രാമവീഥികളെ വർണാഭമാക്കും. ഒരേസമയം ഇരുനൂറോളം പേരാണ് ഇവിടത്തെ മെഗാ ദഫിൽ വ്യത്യസ്ത വേഷവിതാനത്തോടെ അണിചേരുന്നത്.
കാക്കാത്തുരുത്തി ഇസ്സത്തുൽ ഇസ്ലാം മദ്രസയിലെ പൂർവ വിദ്യാർത്ഥികളാണ് 20 വർഷം മുമ്പ് അമ്പത് പേരുമായി മെഗാ ദഫിന് തുടക്കമിട്ടത്. പരമ്പരാഗത ദഫ്മുട്ട് ശൈലിയോടൊപ്പം ആധുനിക ചുവടുകൾ കൂടി അന്നും വിളക്കിച്ചേർത്തിരുന്നു. ഓരോ വർഷവും കഴിയുന്നതോടെ ദഫിൽ പങ്കെടുക്കുന്നവരുടെയും കലാപ്രകടനം കാണാനെത്തുന്നവരുടെയും എണ്ണം കൂടിവരികയാണ്.
കൊവിഡിന് മുമ്പുള്ള വർഷം കാക്കാത്തുരുത്തി ഗ്രാമത്തിന്റെ മെഗാ ദഫ് യുട്യൂബിൽ മാത്രം കണ്ടത് പത്ത് ലക്ഷത്തിലേറെ പേരാണ്.
ഒരുക്കങ്ങൾ
നബിദിനം എത്തുന്നതിനും മാസങ്ങൾക്കു മുമ്പേ പരിശീലനം തുടങ്ങും. സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള 18നും 50നും ഇടയിലുള്ള ഗ്രാമവാസികൾ പണി കഴിഞ്ഞ് രാത്രികാലങ്ങളിൽ സ്റ്റീൽ പത്രത്തിൽ കൊട്ടി ചുവടുറപ്പിക്കാൻ പഠിക്കും. അതേ സമയം കൊച്ചിയിലെ റെക്കാഡിംഗ് സ്റ്റുഡിയോയിൽ പാട്ടുകളും പിറക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ ഒ.യു. ബഷീറാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി മെഗാ ദഫിനായി പാടുന്നത്. പരിശീലനത്തിന്റെ അവസാന ആഴ്ചയാകുന്നത്തോടെ ഈ പാട്ടിനൊപ്പം താളമിട്ടാകും ചുവടുകൾ. പുത്തൻ വസ്ത്രങ്ങളും ആ സമയമെത്തും. ഒപ്പം മാർക്കറ്റിൽ കിട്ടാവുന്ന ഏറ്റവും നല്ല ദഫും.
നബിദിനത്തിൽ
നബിദിനപ്രഭാതത്തിൽ മികച്ച ശബ്ദ സംവിധാനത്തിന്റെ അകമ്പടിയിൽ ഇസ്സത്തുൽ ഇസ്‌ലാം മദ്രസ ഘോഷയാത്രയിൽ ദഫ് സംഘം എത്തുന്നതോടെ യാത്ര കടന്നുപോകുന്ന 8 കിലോമീറ്റർ ദൂരത്തിലുള്ള റോഡരികിലെല്ലാം കാഴ്ചക്കാരെത്തും. രണ്ട് പതിറ്റാണ്ടായി തുടരുന്ന ഈ വിസ്മയക്കാഴ്ച കൊവിഡിനെത്തുടർന്ന് രണ്ടുവർഷമായി നടക്കാത്തതിനാൽ ഇക്കുറി ജനബാഹുല്യം കൂടുമെന്നാണ് കണക്കുകൂട്ടൽ. ഏകദേശം മൂന്നുലക്ഷം രൂപയാണ് ഈ വർഷത്തെ പരിപാടിയുടെ ബഡ്ജറ്റ്. സ്വദേശത്തും വിദേശത്തുമുള്ള പൂർവ വിദ്യാർത്ഥികളും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളുമാണ് ഒരു ഗ്രാമത്തിന്റെ മുഖച്ഛായയായി മാറിയ മെഗാദഫിന്റെ പ്രധാന സ്‌പോൺസർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |