തൃശൂർ : ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ ടൂറിസ്റ്റ് ബസ് ജീവനക്കാർ കൈയേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോട്ടോഗ്രാഫറെ തടഞ്ഞുവയ്ക്കുകയും ആക്രമണ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപമാനിക്കുകയും ചെയ്തു. ജന്മഭൂമി പത്രത്തിന്റെ ഫൊട്ടോഗ്രാഫറായ ജീമോൻ കെ.പോളിനു നേരെയാണ് ആക്രമണം. ഇന്നലെ രാവിലെ തേക്കിൻകാട് മൈതാനിയിലായിരുന്നു സംഭവം.
മാസ്‌കും ഐ.ഡി കാർഡും ബലമായി വലിച്ചൂരുകയും കണ്ണട തട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഘമെടുത്ത ദൃശ്യങ്ങൾ കളയണമെന്ന് ആവശ്യപ്പെട്ട് കാമറയും മൊബൈലും ബലമായി തട്ടിപ്പറിക്കാനും ശ്രമിച്ചു. സഹായിക്കാനെത്തിയ മറ്റ് ഫൊട്ടോഗ്രാഫർമാരെയും ഭീഷണിപ്പെടുത്തി. പൊലീസെത്തിയാണ് മോചിപ്പിച്ചത്. പരാതിയെ തുടർന്ന് കണ്ടാലറിയാവുന്ന പത്തോളം ജീവനക്കാർക്കെതിരെ അന്യായമായി തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവം ഏൽപിക്കൽ, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി ഈസ്റ്റ് സി.ഐ പി.ലാൽകുമാർ പറഞ്ഞു. ജീമോൻ കെ.പോളിനെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ നടപടിയിൽ പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമം നടത്തിയവർക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ.രാധിക, സെക്രട്ടറി പോൾ മാത്യു എന്നിവർ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |