തൃശൂർ: സന്തോഷത്തിന്റെ രാജകുമാരന്മാരായി പതിമൂന്ന് ഭിന്നശേഷിക്കാർ ഇന്ന് അരങ്ങിലെത്തും. വർഷം തോറും നാടകം പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കാര്യാട്ടുകരയിലെ 'അമ്മ'യുടെയും തൃശൂർ രംഗചേതനയുടെയും ആഭിമുഖ്യത്തിൽ സംഗീതനാടക അക്കാഡമി നാട്യഗൃഹത്തിലാണ് ഇന്ന് വൈകിട്ട് 5.30ന് 18 വയസിന് മുകളിലുള്ള 13 ഭിന്നശേഷിക്കാർ നാടകം അവതരിപ്പിക്കുന്നത്.
ഓഗസ്റ്റ് 29 മുതലുള്ള നാടകക്കളരി ഇന്ന് സമാപിക്കും. ഇതിനകം ഏഴ് നാടകങ്ങൾ അവതരിപ്പിച്ചിട്ടുള്ള പ്രായപൂർത്തിയായവരുടെ മാനസികാരോഗ്യ കേന്ദ്രമായ അമ്മയിലെ അംഗങ്ങൾക്കായി 2010 മുതൽ രംഗചേതന നാടക ശില്പശാലകളിലൂടെ നാടകം പഠിപ്പിച്ച് അവതരിപ്പിക്കുന്നു. പരിശീലകനായ രംഗചേതനയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷാണ് രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്.
ഓസ്‌കാർ വൈൽഡിന്റെ ഹാപ്പി പ്രിൻസ് എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ് ഇത്തവണ അരങ്ങേറുന്നത്. ഡോ.ഭാനുമതിയുടെ നേതൃത്വത്തിൽ ലീന, ജിമ്മി എന്നിവരും പിന്നണിയിലുണ്ട്. സംഗീതം അൻസാർ അബ്ബാസ്. കൊട്ടാരം വിട്ട് നഗരമദ്ധ്യത്തിൽ പ്രതിമയായി സ്ഥാപിക്കപ്പെട്ട രാജകുമാരൻ ജനങ്ങളുടെ ദുരിതജീവിതം കാണുന്നതും അവരെ അതിൽ നിന്ന് വിടുതൽ ചെയ്യാൻ ശ്രമിക്കുന്നതുമൊക്കെയാണ് പ്രമേയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |