തൃശൂർ: ജോലിക്ക് പോകുമ്പോൾ ചെറിയ കുഞ്ഞുങ്ങളെ നോക്കാൻ എന്ത് ചെയ്യുമെന്ന അമ്മമാരുടെ ആകുലതയകറ്റാൻ സർക്കാരിന്റെ ശിശു പരിപാലന കേന്ദ്രം ഒരുങ്ങുന്നു. 'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം' പദ്ധതിയുടെ ഭാഗമായി വെള്ളാനിക്കര കാർഷിക സർവകലാശാലയിലും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലുമാണ് കുഞ്ഞുങ്ങളെ സൗജന്യമായി പരിപാലിക്കുന്ന കേന്ദ്രം ആരംഭിക്കുന്നത്.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 25 ക്രഷുകളിൽ രണ്ടെണ്ണമാണ് ഇവ. വകുപ്പ് നേരിട്ടും സന്നദ്ധ സംഘടനകൾ വഴിയും നടത്തുന്ന ക്രഷുകൾക്ക് പുറമേയാണിവ. മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാനും അതിനുള്ള സൗകര്യം പൊതുസ്ഥലങ്ങളിൽ ഒരുക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. ശിശുക്ഷേമ സമിതി മുഖേനയാണ് ക്രഷ് പ്രവർത്തിക്കുക. കാർഷിക സർവകലാശാലയിലെ ക്രഷ് ഈ മാസം പ്രവർത്തനം ആരംഭിക്കും. അനുബന്ധസൗകര്യം ഒരുക്കിവരികയാണ്. ശിശുസൗഹൃദ ഫർണിച്ചറുകൾ, ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, പാചകത്തിനുള്ള പാത്രങ്ങൾ, ബ്രെസ്റ്റ് ഫീഡിംഗ് സ്‌പേസുകൾ, ക്രഡിൽസ്, കളിപ്പാട്ടങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കുള്ള തുക ജില്ലാ വനിതാ ശിശുവികസന ഓഫീസർമാർക്ക് അനുവദിച്ചിട്ടുണ്ട്.
കുട്ടികളെ കരുതി തൊഴിൽ ഉപേക്ഷിക്കേണ്ടിവരുന്ന അമ്മമാർക്ക് പദ്ധതി ഏറെ ഗുണം ചെയ്യും.
പി.മീര
ജില്ലാ വനിതാ,
ശിശു വികസന ഓഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |