തൃശൂർ: 1980. വാടാനപ്പിള്ളി ജീവൻ കലാവേദിയുടെ കവിയരങ്ങ്. സി.ആർ.അരിമ്പൂർ എന്ന യുവകവി 'ഇത്രയുമാണ് അംബികയുടെ വർത്തമാനങ്ങൾ' എന്ന കവിത അവതരിപ്പിക്കുന്നു. വേദിയിലിരുന്ന് കേൾക്കുന്നത് കെ.സച്ചിദാനന്ദനും കെ.ജി.എസും ബാലചന്ദ്രൻ ചുള്ളിക്കാടും മുല്ലനേഴിയും.
പിന്നീട് സി.ആർ.അരിമ്പൂർ ആ കവിത കാണുന്നത് കലാകൗമുദിയിൽ, രാവുണ്ണിയെന്ന പേരിൽ. ഇന്നത്തെ കവി രാവുണ്ണിയാണ് അന്നത്തെ 25കാരനായ സി.ആർ.അരിമ്പൂർ. രാവുണ്ണി അവതരിപ്പിച്ച കവിത മുല്ലനേഴി വാങ്ങിക്കൊണ്ടുപോയി സുഹൃത്തുക്കളെ ചൊല്ലിക്കേൾപ്പിച്ച് കലാകൗമുദിക്ക് കൈമാറി. പത്രാധിപർ എസ്.ജയചന്ദ്രൻ നായരും മുല്ലനേഴിയും ചർച്ച ചെയ്താണ് തൂലികാനാമം മാറ്റിയത്. പൊതുവെ തൂലികാനാമം ഇഷ്ടമല്ലാത്ത ആളായിരുന്നു മുല്ലനേഴി.
രാവുണ്ണിയുടെ യഥാർത്ഥ പേരിൽ ആ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. സ്‌നേഹം കൊടുക്കുന്നതിൽ മുല്ലനേഴിക്ക് പരിധിയില്ലെന്ന് അടുപ്പമുള്ളവർ അനുസ്മരിക്കുന്നു. കടത്തിൽ മുങ്ങിയ എത്രയോ സന്ദർഭങ്ങളിൽ മുല്ലനേഴി ഓടി നടന്ന് കടം വീട്ടിയ അനുഭവമാണ് രാവുണ്ണിക്കുള്ളത്. അവയിന്നും വീട്ടാനാവാത്ത കടങ്ങളാണെന്നും അദ്ദേഹം ഓർക്കുന്നു.
കവിയരങ്ങോ സാഹിത്യ സമ്മേളനമോ നടക്കുമ്പോൾ വേദിയിൽ സഭാകമ്പത്തോടെ വിഷമിച്ചിരിക്കുന്ന ഒരു പെൺകുട്ടിയെക്കൊണ്ടോ പുതുമുഖത്തെക്കൊണ്ടോ അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്യിക്കും. പിൻനിരയിൽ നിന്നോ സദസിൽ നിന്നോ ഒരാളെക്കൊണ്ട് പ്രസംഗിപ്പിക്കും. എല്ലാ അടുക്കളയും സ്വന്തമായിരുന്ന അദ്ദേഹത്തിന്റെ ചരമദിനമായ ഇന്ന് രാവിലെ 9.30ന് സാഹിത്യ അക്കാഡമിയിൽ പുഷ്പാർച്ചനയുണ്ട്.
മുഖം മൂടിയണിഞ്ഞ സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ ലോകത്ത് ഉള്ളു തുറന്നുവച്ച് ജീവിച്ച 'മുല്ലൻമാഷ്' എല്ലാവരിൽ നിന്നും വേറിട്ട്, എല്ലാവർക്കും മീതെ മായാതെ നിൽക്കുന്നുണ്ട്.
രാവുണ്ണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |