തൃശൂർ: ജന്മനാ ഇരുകൈകളുമില്ലെങ്കിലും മണ്ണുത്തി മുല്ലക്കര തെക്കിനിയത്ത് വീട്ടിൽ ശാന്ത വലതുകാൽവിരലുകളിൽ ബ്രഷ് തിരുകി അക്രിലിക് ഉപയോഗിച്ച് കടലും കായലും നിലാവും കിളികളുമെല്ലാം ചിത്രങ്ങളാക്കുന്നു. ചിത്രംവര മാത്രമല്ല, സാധാരണ ജോലികൾ ചെയ്യാനും ശാന്തയ്ക്ക് കാലുകൾ മതി. 20 വർഷത്തോളം മണ്ണുത്തിയിലെ സ്വകാര്യ കുറിക്കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. കൊവിഡിനെത്തുടർന്ന് സ്ഥാപനം പൂട്ടിയതോടെ കൂടുതൽ സമയവും ചിത്രരചനയിലാണ്.
ശാന്ത പഠിച്ചിരുന്ന മുക്കാട്ടുകര ബെത്ലഹേം സ്‌കൂളിൽ രണ്ടു വർഷം മുമ്പ് ചിത്രപ്രദർശനവും നടത്തി.
പിതാവ് ലാസറും ജ്യേഷ്ഠൻമാരും വരയ്ക്കുന്നത് കണ്ടാണ് ശാന്തയ്ക്കും ചിത്രരചനയിൽ താത്പര്യമായത്. പ്രീഡിഗ്രി, കമ്പ്യൂട്ടർ എം.എസ് ഓഫീസ് പഠനം കഴിഞ്ഞുള്ള ഇടവേളകളിലും വര തുടർന്നു. ലോക്ക്ഡൗൺ കാലത്ത് നാൽപ്പതിലധികം ചിത്രങ്ങൾ പിറന്നു. കാലുകൾ കൊണ്ടുതന്നെ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്ന ശാന്ത സമൂഹമാദ്ധ്യമത്തിലും സജീവമാണ്.
മാതാപിതാക്കളാണ് കാൽവിരലുകൾ കൊണ്ട് എഴുതാൻ പരിശീലിപ്പിച്ചത്. ഈ 46കാരിക്ക് നിലം തുടയ്ക്കാനും അടിച്ചുവാരാനും ഷെൽഫിൽ നിന്ന് സാധനങ്ങളും വസ്ത്രങ്ങളും എടുക്കാനും കാലുകൾ മതി. ഭക്ഷണം ഡൈനിംഗ് ടേബിളിൽ നിന്ന് കാൽവിരലിൽ തിരുകിയ സ്പൂൺ കൊണ്ട് കഴിക്കാനും പ്രയാസമില്ല. അമ്മ റീത്ത മുടി കെട്ടാൻ സഹായിക്കും.
അംഗീകാരത്തിന്റെ 'കനൽ'
പ്രകൃതിസുന്ദരമായ കാഴ്ചകൾ കാൻവാസിലേക്ക് പകർത്തുന്നതിനൊപ്പം ശാന്തയുടെ ആഗ്രഹങ്ങളും ചിറകു വിരിക്കുന്നു. ജീവിക്കാൻ ഒരു ജോലിക്കുള്ള ശ്രമത്തിലാണ് ശാന്ത. എംപ്ളോയ്മെന്റ് വഴി ചിലതിനെല്ലാം വിളിച്ചെങ്കിലും യോജിക്കുന്നതായിരുന്നില്ല. കുറച്ചു ചിത്രങ്ങൾ കൂടി വരച്ച് പ്രദർശനം നടത്തണമെന്നുമുണ്ട്. പാട്ടും വശമുള്ള ശാന്തയുടെ കഴിവിനുള്ള അംഗീകാരമായി തൃശൂരിലെ ലിംഗനീതി കൂട്ടായ്മയായ 'സമത'യുടെ 'കനൽ' പുരസ്‌കാരം 10,000 രൂപയും ഫലകവും ഇന്നലെ കേരളവർമ്മ കോളേജിൽ വച്ച് ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |